തൃശൂർ: യുവതിയുടെ പേരില്‍ ഓൺലൈൻ ആപ്പിൽ വ്യാജ ഐഡിയുണ്ടാക്കി യുവാവിനെ ഹണിട്രാപ്പിൽ കുടുക്കിയ മൂന്ന് യുവാക്കൾ പിടിയിൽ.
കയ്പമംഗലം കൂരിക്കുഴി സ്വദേശി തിണ്ടിക്കല്‍ ഹസീബ് (27), വാടാനപ്പള്ളി കണ്ടശ്ശംകടവ് സ്വദേശി ഓളാട്ട് വീട്ടില്‍ ബിനു(25), പെരിഞ്ഞനം പള്ളിവളവ് സ്വദേശി തേരുപറമ്പില്‍ പ്രിന്‍സ് (23) എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്.
ഓൺലൈൻ ആപ്പിലൂടെ യുവാവിനെ പ്രലോഭിപ്പിച്ച് യുവാവിനെയും സുഹൃത്തിനെയും പ്രതികൾ ഹണിട്രാപ്പിൽ പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവാവിനെ മതിലകത്തേയ്ക്ക് വിളിച്ചുവരുത്തിയാണ് പ്രതികൾ പണം തട്ടിയെടുത്തത്.
ഒക്ടോബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഓൺലൈനിൽ പരിചയപ്പെട്ട യുവതി പറഞ്ഞത് പ്രകാരം മതിലകത്തെത്തിയ യുവാക്കളെ മര്‍ദ്ദിച്ച് കാറില്‍ കയറ്റിക്കൊണ്ടുപോയി കയ്പമംഗലം കൂരിക്കുഴിയിലെത്തിച്ച് പണവും സ്വര്‍ണ്ണാഭരണവും മൊബൈല്‍ ഫോണുകളും പിടിച്ചുവാങ്ങിയ ശേഷം ഇറക്കിവിടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് സംഘത്തിലെ രണ്ട് പേരെ പൊലീസ് സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു. മതിലകം പൊന്നാംപടി കോളനിയില്‍ വട്ടപ്പറമ്പില്‍ അലി അഷ്കര്‍ (25), മതിലകം മതില്‍മൂല സ്വദേശി തോട്ടപ്പുള്ളി ശ്യാം എന്നിവരാണ് പിടിയിലായത്.