ജിദ്ദ: പ്രവാസികളെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയ മണിക്കൂറുകൾക്ക് അവസാനമായി. ഗൾഫ് മേഖലകളിൽ വിമാന സർവീസുകൾ എല്ലാം സാധാരണ നിലയിലായി.
ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ച വ്യോമഗതാഗതം പുനരാരംഭിച്ചു.
ബഹ്റൈന്‍ വ്യോമാതിര്‍ത്തി വീണ്ടും തുറന്നിട്ടുണ്ട്. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ ഗതാഗതം സാധാരണ നിലയിലായതായി അധികൃതർ പറഞ്ഞു.
ദുബായ് വിമാനത്താവളവും പ്രവര്‍ത്തനം വീണ്ടും തുടങ്ങി. ഖത്തറിലെ വ്യോമാതിര്‍ത്തി സാധാരണ നിലയിലായി.
ഇന്നലെ വൈകിട്ട് ഖത്തറാണ് വ്യോമാതിർത്തി അടക്കുന്നതായി ആദ്യം അറിയിച്ചത്.
തുടർന്ന് യുഎഇയും ബഹ്റൈനും കുവൈത്തും വ്യോമാതിർത്തികൾ അടച്ചു. പിന്നീട്ഏതാനും മണിക്കൂറുകൾക്ക് ശേഷം യുഎഇ വ്യോമാതിർത്തി തുറന്നു.
അധികം വൈകാതെ ഖത്തറും വ്യോമാതിർത്തിയിലെ വിലക്ക് നീക്കിയിരുന്നു. മറ്റു രാജ്യങ്ങളും സമാനമായ തീരുമാനം എടുത്തതോടെ ഗൾഫിലെ ആകാശപാതകളെല്ലാം പഴയ പോലെയായി.
എന്നാൽ, കേരളത്തിൽനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളിൽ അനിശ്ചിതത്വം നിലനിന്നു.
ചില വിമാനങ്ങൾ തിരിച്ചിറങ്ങിയതോടെ പലരുടെയും യാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു.
കേരളത്തിൽനിന്ന് ഗൾഫിലേക്കുള്ള വിമാനങ്ങൾ മുടങ്ങിയതോടെ ഇവിടെനിന്ന് തിരിച്ചുമുള്ള സർവീസുകളും മുടങ്ങുകയായിരുന്നു.
ജിദ്ദ-കോഴിക്കോട് ഇൻഡിഗോ സർവീസ് മുടങ്ങി. ഇന്ന് പുലർച്ചെ ജിദ്ദയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട വിമാനമാണ് മുടങ്ങിയത്.
English Summary :
The tense hours that deeply worried expatriates have finally come to an end. Flight services across the Gulf region have now returned to normal.