ചെങ്ങന്നൂർ മുൻ എംഎൽഎ കെകെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിൻറെ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരെ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ഒരു എംഎൽഎയുടെ മകന് എങ്ങനെ ആശ്രിത നിയമനം നൽകാനാകും? ഇങ്ങനെ ചോദിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. എന്നാൽ പ്രശാന്ത് വാങ്ങിയ ശമ്പളം തിരിച്ചു പിടിക്കരുതെന്നും സുപ്രിംകോടതി ഉത്തരവിൽ പറയുന്നു.
നിയമനം നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ആണ് സുപ്രീംകോടതി ഇപ്പോൾ തള്ളിയത്. 2018ലെ ഇടത് മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആർ പ്രശാന്തിന് ജോലി നൽകിയത്. പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റൻറ് എൻജിനീയർ ആയിട്ടാണ് നിയമനം ലഭിച്ചത്.
എംഎൽഎ മരിച്ചാൽ മക്കൾക്ക് ആശ്രിതനിയമനം നൽകാൻ കഴിയില്ലെന്നും രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന് ഇത്തരത്തിൽ നിയമനം നൽകിയത് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പാലക്കാട് സ്വദേശി അശോക് കുമാർ ആയിരുന്നു ഹർജി നൽകിയത്. തുടർന്ന് 2021 ഡിസംബർ മൂന്നിന് നിയമനം റദ്ദാക്കി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.