കേരളത്തിൽ വേരുറപ്പിക്കാൻ പുതിയ മാസ്റ്റർ പ്ലാനുമായി കേന്ദ്രം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള ദൗത്യത്തിന് കേന്ദ്രത്തിൽ നിന്നുള്ള പ്രത്യേക സംഘമാകും നേതൃത്വം നൽകുക. ഇതിന്റെ ആദ്യപടിയെന്നോണം നിലവിൽ പുതിയ സംഘമാണ് സോഷ്യൽ മീഡിയ അടക്കമുള്ള മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത്. വിജയ സാധ്യതയും ജനപിന്തുണയുമുള്ള സ്ഥാനാർഥികളെ കണ്ടെത്താൻ സ്വകാര്യ ഏജൻസികളുടെ സർവേ പൂർത്തിയായതായാണ് വിവരം. സർവേറിപ്പോർട്ടും സംസ്ഥാന നേതാക്കൾ നൽകുന്ന ലിസ്റ്റും പരിശോധിച്ച ശേഷമാകും സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. നമോ ആപ്പ് വഴിയുള്ള പൊതുസർവേയും നടക്കുന്നുണ്ട്. പ്രമുഖരേയും പുതുമുഖങ്ങളേയും ഇറക്കി കളം പിടിക്കുക എന്ന തന്ത്രം തന്നെയാകും ബിജെപി ഇക്കുറിയും പയറ്റുക. വി.ഐ.പി സ്ഥാനാർഥികളെ അടക്കം പരിഗണിക്കുന്നുവെന്ന വാർത്ത നേരത്തേ തന്നെ പുറത്തുവന്നിരുന്നു. കേന്ദ്രമന്ത്രിസഭയുടെ ഭാഗമായ ഏഴ് കേന്ദ്രമന്ത്രിമാരെ വീണ്ടും രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്തിട്ടുമില്ല. ലോക്സഭാ തെരഞ്ഞടുപ്പിൽ മത്സരിപ്പിക്കുന്നതിന് വേണ്ടിയാണ് മലയാളിയായ വി.മുരളീധരൻ ഉൾപ്പെടെയുള്ള ഏഴ് രാജ്യസഭാംഗങ്ങൾക്ക് വീണ്ടും അവസരം നൽകാതിരുന്നതെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ട്.
അതേസമയം തിരുവനന്തപുരത്ത് കോൺഗ്രസ് എംപി ശശി തരൂരിനെ നേരിടാൻ കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖരെ അംഗത്തിനിറക്കുമെന്ന റിപ്പോർട്ടുണ്ട്. മുരളീധരൻ മഹാരാഷ്ട്രയിൽ നിന്നും രാജീവ് ചന്ദ്രശേഖർ കർണാടകയിൽ നിന്നുമുള്ള രാജ്യസഭാംഗങ്ങളായിരുന്നു. വി.മുരളീധരൻ ആറ്റിങ്ങലിൽനിന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇതുവരെ കേരളത്തിൽനിന്ന് ഒരു അംഗത്തെപ്പോലും ജയിപ്പിക്കാൻ സാധിക്കാത്ത ബിജെപി, ഇത്തവണ കേരളത്തിലെ ചില മണ്ഡലങ്ങളിൽ മികച്ച സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്. ഇക്കൂട്ടത്തിൽ മുൻ രാജ്യസഭാ എംപി കൂടിയായ നടൻ സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂരുമുണ്ട്. ചർച്ചയിലുള്ള മറ്റു പേരുകളിങ്ങനെ– ആറ്റിങ്ങൽ: കേന്ദ്രമന്ത്രി വി.മുരളീധരൻ, കൊല്ലം: കുമ്മനം രാജശേഖരൻ, പാലക്കാട്: സി.കൃഷ്ണകുമാർ, കാസർകോട്: പി.കെ.കൃഷ്ണദാസ്, വടകര: പ്രഫുൽ കൃഷ്ണ, കോഴിക്കോട്: ശോഭ സുരേന്ദ്രൻ അല്ലെങ്കിൽ എം.ടി.രമേശ്, എറണാകുളം: അനിൽ ആന്റണി.
പത്തനംതിട്ടയിൽ പി.സി.ജോർജിനെ മത്സരിപ്പിക്കുന്നതിൽ രണ്ടഭിപ്രായമുണ്ട്. കെ.സുരേന്ദ്രൻ തന്നെ മത്സരിക്കുന്നതും ആലോചനയിലുണ്ട്. കോട്ടയം തുഷാർ വെള്ളാപ്പള്ളിക്കായി ബിഡിജെഎസിനു നൽകിയേക്കും. ഇടുക്കി ബിഡിജെഎസിൽനിന്നു തിരിച്ചെടുക്കും. മേഖലാ പ്രസിഡന്റ് എൻ.ഹരിക്കാണ് സാധ്യത.
നേരത്തെ കേരളത്തിലെ സഭാ നേതാക്കളെയും, മത മേലധ്യക്ഷന്മാരെയും നേരിട്ട് കണ്ട് പിന്തുണ തേടുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ ബിജെപി സംഘടിപ്പിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിൽ ഒന്നിനെ കൂടെ നിർത്താനുള്ള രാഷ്‌ട്രീയ തന്ത്രമായാണ് പരിപാടിയെ പലരും വിലയിരുത്തുന്നത്മുൻപ് പലപ്പോഴും കേരളത്തിലെ ബിജെപി നേതൃത്വം ക്രിസ്ത്യൻ മതമേലധ്യക്ഷൻമാരുടെ ഉൾപ്പെടെ പിന്തുണ തേടുകയും അവരെ സന്ദർശിക്കുകയും ചെയ്‌തിരുന്നെങ്കിലും ഇടക്കാലത്ത് ഇതൊന്ന് മന്ദഗതിയിലായിരുന്നു. എന്നാൽ ഈ പരിപാടി കൂടുതൽ ശക്തിപ്പെടുത്താനാണ് ഇപ്പോൾ നേതൃത്വത്തിന്റെ തീരുമാനം.
ദക്ഷിണേന്ത്യ ഇപ്പോഴും ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയൊരു കീറാമുട്ടിയാണ്. കാര്യമായ സ്വാധീനം ഉണ്ടായിരുന്ന കർണാടകയിൽ പോലും നേട്ടമുണ്ടാക്കാൻ അവർക്ക് കഴിയുമോ എന്ന കാര്യം സംശയത്തിലാണ്. രാമക്ഷേത്ര ഉദ്‌ഘാടനം വടക്കേ ഇന്ത്യയിൽ ബിജെപി അനുകൂല തരംഗം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെങ്കിലും തെക്കേ ഇന്ത്യയിൽ എന്ത് തരത്തിലുള്ള തന്ത്രമാണ് അവതരിപ്പിക്കേണ്ടത് എന്ന ആശയക്കുഴപ്പം പൂർണമായും അവസാനിച്ചിട്ടില്ല.
അടുത്തിടെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരീക്ഷിച്ച് വിജയിച്ച അതേ തന്ത്രമാണ് ലോക്സഭാ, രാജ്യസഭാ തിരഞ്ഞെടുപ്പിലും ബിജെപി പയറ്റുന്നത്. വ്യക്തികേന്ദ്രീകൃതമെന്നതിൽനിന്ന് മാറി കൂട്ടുത്തരവാദിത്തത്തിനു പ്രാധാന്യം നൽകിയ പാർട്ടി, വൻകിട സ്ഥാനാർഥികളെയും രംഗത്തിറക്കി. ഇതിൽ ലോക്സഭാ എംപിമാരും ഉൾപ്പെടുന്നു. തന്ത്രം ഫലിച്ചതോടെ ബിജെപി മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ അനായാസം ഭരണം പിടിച്ചു. ഇനി ലോക്സഭാ തിരഞ്ഞെടുപ്പിലും സമാനമായ തന്ത്രം പരീക്ഷിച്ച് മൂന്നാമതും അധികാരം പിടിക്കാനാണ് പാർട്ടിയുടെ ശ്രമം.