കണ്ണൂർ: കണ്ണൂർ എ.ഡി.എമ്മായിരുന്ന നവീൻ ബാബുവിനെതിരെ പരാതികൾ ലഭിച്ചിരുന്നില്ലെന്ന് വിവരാവകാശ രേഖ.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിംഗ് കണ്ണൂർ ജില്ലാ കളക്ടറേറ്റിൽ നൽകിയ വിവരാവകാശ അപേക്ഷയ്‌ക്കാണ് ഇപ്പോൾ മറുപടി ലഭിച്ചത്.
ജനങ്ങളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പരാതികൾക്ക് ഇടവരുത്താത്ത ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു എന്നതിന്റെ തെളിവാണ് രേഖയിലൂടെ പുറത്തുവരുന്നതെന്ന് കുളത്തൂർ ജയ്സിംഗ് മാധ്യമങ്ങളോട്പറഞ്ഞു.
നവീൻബാബു ജീവനൊടുക്കിയതിനു പിന്നാലെ അദ്ദേഹത്തിനെതിരേ കൈക്കൂലി ആരോപണമുയർത്തിയിരുന്നു. ശ്രീകണ്ഠപുരത്തെ വിവാദ പെട്രോൾ പമ്പ് ഉടമ ടി.വി പ്രശാന്തനായിരുന്നു നവീനിനെതിരെ ആദ്യം കൈക്കൂലി ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.
പെട്രോൾ പമ്പിന് അനുമതി ലഭിക്കാൻ നവീൻബാബുവിന് ഒരുലക്ഷം രൂപ കൈക്കൂലി നൽകിയെന്നായിരുന്നു പ്രശാന്തൻ്റെ ആരോപണം. നവീൻ ബാബുവിനെതിരേ മുഖ്യമന്ത്രിക്കൾപ്പെടെ പരാതി നൽകിയിരുന്നുവെന്നും പ്രശാന്തൻ അവകാശപ്പെട്ടിരുന്നു.