തൃശൂർ∙ തൃശൂർ പൂരം അലങ്കോലമാകാൻ കാരണം പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഈഗോയും അനാവശ്യമായ ഇടപെടലുമാണെന്ന് റിട്ട.എസ്പി ആർ.കെ. ജയരാജ്. തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പു തടഞ്ഞും പൂരപ്രേമികളെ ലാത്തിവീശി ഓടിച്ചും പൂരനഗരി ബാരിക്കേഡ് കെട്ടി അടച്ചും പൊലീസ് പരിധിവിട്ടത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ പൂരം കാണാനെത്തുന്നവരെ നിയന്ത്രിച്ച് എല്ലാവർക്കും കാണാൻ അവസരമൊരുക്കുകയായിരുന്നു വേണ്ടത്. അതാണ് പൊലീസിന്റെ ചുമതല. അല്ലാതെ അവരെ തടയുകയല്ല. ജയരാജ് പറഞ്ഞു.
മന്ത്രിയെയും കലക്ടറെയും വരെ മറികടന്നുള്ള പൊലീസ് രാജ് ആണ് ഇത്തവണ പൂരത്തിന് അരങ്ങേറിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതു പൂരപ്രേമികൾക്കിടയിൽ വൻ അമർഷത്തിനു കാരണമായിട്ടുണ്ട്. ഇനി ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുൻ എസ്പിയും നിരവധി തവണ തൃശൂർ പൂരത്തിന്റെ ഏകോപന ചുമതല വഹിച്ചിട്ടുള്ളയാളുമായി ജയരാജ് പറയുന്നു.
പൊലീസിന്റെ തേർവാഴ്ചയാണ് നടന്നത്. പൂരം ഒരുപാട് ആചാരങ്ങളുമായി ബന്ധപ്പെട്ടതാണ്. അതിനിടയിൽ ജനങ്ങളെ ബുദ്ധമുട്ടിച്ച് അമിത നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ലെന്നും വിരമിച്ച പോലീസുകാരൻ പറയുന്നു.
പുലർച്ചെ മൂന്നിന് വെട്ടിക്കെട്ട് തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപു മാത്രമാണ് ആളുകളെ നിയന്ത്രിക്കാൻ തുടങ്ങുക. ഇത്തവണ രാത്രി 11 മണിയായപ്പോൾ തന്നെ ബാരിക്കേഡുകളും കയറും കെട്ടി ആളുകളെ തടയുകയായിരുന്നു. പോരാത്തതിന് സ്വരാജ് റൗണ്ടിൽനിന്നു പൂർണമായും ആളുകളെ ഒഴിപ്പിച്ചു.അതോടെ രാത്രി പൂരം എഴുന്നള്ളിയപ്പോൾ കാണാൻ ആരുമുണ്ടായിരുന്നില്ലെന്നും സ്വകാര്യ ഓൺലൈൻ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു. രാത്രിപ്പൂരത്തിനു ശേഷം വെടിക്കെട്ടിനുള്ള കാത്തിരിപ്പിനായി ജനനിബിഡമാകേണ്ട സ്വരാജ് റൗണ്ട് ആളൊഴിഞ്ഞ നിലയിലായി. പൊലീസ് ജനത്തെ ഒഴിപ്പിച്ചതും തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതുമാണു കാരണം.
ഇവിടെ ഉന്നത ഉദ്യോഗസ്ഥന്റെ അനാവശ്യമായ ഇടപെടലാണുണ്ടായത്. തിരുവമ്പാടിയും പാറമേക്കാവും ഉൾപ്പെടെയുള്ള ദേവസ്വങ്ങൾ അതിന്റെതായ രീതിയിൽ പൂരം നടത്തും. കാണാനെത്തുന്നവർ സൃഷ്ടിക്കുന്ന തിക്കുംതിരക്കും നിയന്ത്രിക്കുക മാത്രമാണ് പൊലീസിന്റെ ചുമതല. പക്ഷെ ഇക്കുറി രാവിലെ മുതൽ പൊലീസ് അനാവശ്യമായി കുറേ കാര്യങ്ങളിൽ ഇടപെട്ടു. ഇലഞ്ഞിത്തറ മേളം നടന്നപ്പോൾ പോലും ആളുകളെ കയറ്റാൻ പൊലീസ് സമ്മതിച്ചില്ല. മാധ്യമങ്ങളെ പോലും കയറ്റിവിടാതെ വടം കെട്ടി പൊലീസ് തടയുകയായിരുന്നു.
ഇത്തവണ അനാവശ്യ ഇടപെടൽ മൂലം രണ്ടു ദേവസ്വങ്ങളെയും പൊലീസ് വെറുപ്പിച്ചു. വെടിക്കെട്ട് തുടങ്ങുന്നതിന് മുൻപ് സാധാരണ ഗതിയിൽ ദേവസ്വങ്ങളുടെ വൊളന്റിയർമാർ സഹായത്തിനായി ഇവിടേക്കു പ്രവേശിക്കും. വെട്ടിക്കെട്ടുകാർക്കു വേണ്ട നിർദേശങ്ങൾ കൊടുക്കുന്നതിനും മറ്റുമായി മുന്നൂറിലധികം വൊളന്റിയർമാരാണ് കയറാറുള്ളത്. എന്നാൽ ഇത്തവണ 150 പേർക്കു മാത്രമേ അനുമതിയുള്ളൂ എന്ന് പൊലീസ് അറിയിച്ചരുന്നു. തിരുവമ്പാടി ദേവസ്വം പ്രസിഡന്റിനെ അപമാനിക്കുന്ന രീതിയിൽ വരെ പൊലീസ് പെരുമാറിയതോടെയാണ് പ്രതിഷേധം ഉയർന്നത്.
ഉന്നത ഉദ്യോഗസ്ഥൻ്റെ ഈഗോയുടെ പുറത്താണ് പൂരാഘോഷം ഇങ്ങനെയാക്കിയത്. 150 പേർ എന്നുള്ളത് 200 ആയിക്കോട്ടെ എന്നു വിചാരിച്ചാൽ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ എന്നും റിട്ട.എസ്പി ആർ.കെ. ജയരാജ് പറഞ്ഞു.