കൊച്ചി: എമ്പുരാൻ സിനിമയുടെ റീ എഡിറ്റഡ് പതിപ്പിന്റെ പ്രദർശനം ഇന്നു മുതൽ. സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെയാണ് വീണ്ടും കത്തിവെച്ച എമ്പുരാൻ തീയറ്ററുകളിലെത്തുന്നത്.
ഇന്നു മുതൽ എല്ലാ തീയറ്ററുകളിലും എമ്പുരാൻറെ റീ എഡിറ്റഡ് പതിപ്പാകും പ്രദർശിപ്പിക്കുന്നത്. വ്യാപകമായ പ്രതിഷേധത്തെത്തുടർന്ന് നിർമ്മാതാക്കൾ തന്നെയാണ് ചിത്രം റീ എഡിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്.
ആകെ 24 സീനുകളാണ് എമ്പുരാനിൽ വെട്ടിമാറ്റിയിരിക്കുന്നത്. വില്ലന്റെ പേരിലും മാറ്റം വരുത്തി. ബജ് രംഗി അഥവാ ബൽരാജ് എന്ന വില്ലൻറെ പേര് ബൽദേവ് എന്നാക്കി മാറ്റിയിട്ടുണ്ട്.
ഗുജറാത്ത് കലാപകാലത്തെ വർഷം കാണിക്കുന്നതും ഒഴിവാക്കിയിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ മുഴുവൻ ദൃശ്യങ്ങളും വെട്ടിമാറ്റി.
ഇന്നലെ രാത്രിയോടെയാണ് ഈ റീ എഡിറ്റഡ് ഭാഗം തിയറ്ററുകളിൽ എത്തിയത്. ഇന്ന് രാവിലത്തെ ഷോ മുതൽ റീ എഡിറ്റഡ് പതിപ്പായിരിക്കും പ്രദർശിപ്പിക്കുക.
ഇനി മുതൽ എല്ലാ തിയറ്ററുകളിലും റീ എഡിറ്റഡ് പതിപ്പുകളാണ് പ്രദർശിപ്പിക്കുന്നത്. ആരെയും പേടിച്ചിട്ടല്ല തിരുത്തൽ ആവശ്യപ്പെട്ടതെന്നാണ് നിർമ്മാതാവ് ആൻറണി പെരുമ്പാവൂർ വിഷയത്തിൽ പ്രതികരിച്ചത്. എന്നാൽ സംഘപരിവാറാണ് ഇതിനു പിന്നിലെന്നാണ് കോൺഗ്രസും സിപിഎമ്മും ഉന്നയിക്കുന്ന ആക്ഷേപം.
അതേസമയം, ഇതിൽ എന്താണ് വിവാദമെന്നും എല്ലാം കച്ചവടമാണ് എന്നുമായിരുന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചത്. ആളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ചില അടയാളങ്ങളെ എമ്പുരാൻ അവഹേളിച്ചു; കടുത്ത വിമർശനവുമായി സീറോ മലബാർ സഭ
കൊച്ചി: എമ്പുരാൻ സിനിമയ്ക്കെതിരെ കടുത്ത വിമർശനവുമായി സീറോ മലബാർ സഭ. സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങൾക്ക് എതിരാണെന്ന് സീറോ മലബാർ സഭ ആരോപിച്ചു.
കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ചില അടയാളങ്ങളെ എമ്പുരാൻ അവഹേളിക്കുന്നുണ്ടെന്നും മതചിഹ്നങ്ങളെ അവഹേളിക്കുന്നത് നല്ല പ്രവണതയല്ലെന്നുമാണ് സീറോ മലബാർ സഭയുടെ ആക്ഷേപം.
ഈ അവഹേളനം ബോധപൂർവ്വമാണെങ്കിൽ അത് അംഗീകരിക്കാനാവില്ലെന്നും ഈ കാര്യത്തിൽ അണിയറപ്രവർത്തകർ ജാഗ്രത കാണിക്കണമെന്നും സീറോ മലബാർ സഭ പറഞ്ഞു.
അതേസമയം നടൻ മോഹൻലാലിന്റെ ഖേദ പ്രകടനത്തെ കുറിച്ചും സീറോമലബാർ സഭ നിലപാട് വ്യക്തമാക്കി. മോഹൻലാൽ ഖേദം പ്രകടിപ്പിച്ചപ്പോൾ ക്രൈസ്തവ വിശ്വാസികളുടെ വിഷമം എന്തുകൊണ്ട് കാണാതെ പോയി എന്നും നിലവിലെ സാഹചര്യം ആശങ്കയുളവാക്കുന്നുണ്ടെന്നും സീറോ മലബാർ സഭ പത്രക്കുറിപ്പിൽ അറിയിച്ചു.
അതേസമയം അണിയറ പ്രവർത്തകരാണ് ഇതിന് ഉത്തരം നൽകേണ്ടതെന്നും സീറോ മലബാർ സഭ പറയുന്നു. വിനോദോപാധിയെ വിവാദോപാധിയാക്കരുതെന്നും സഭ കുറ്റപ്പെടുത്തി.
അതേസമയം ആർഎസ്എസ് മുഖപത്രം ഓർഗനൈസറിൽ വന്ന ലേഖനത്തോട് സീറോമലബാർ സഭ പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ പാർട്ടികളുടെ നിലപാടിനോട് പ്രതികരണമില്ല എന്നാണ് സഭ ഇക്കാര്യത്തിൽ നിലപാടെടുത്തത്.