ബലാത്സംഗക്കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിനായി ഇരുട്ടിൽതപ്പി പൊലീസ്. ഹൈക്കോടതി മുൻകൂർ ജാമ്യം നിരസിച്ച് 24 മണിക്കൂറിനോട് അടുത്തിട്ടും സിദ്ദിഖിനെ പിടികൂടാൻ ഇതുവരെയും പൊലീസിനായിട്ടില്ല.The police have not yet been able to arrest Siddique.
പ്രത്യേക അന്വേഷണസംഘം കൊച്ചിയിലും പുറത്തും തിരച്ചിൽ തുടരുകയാണ്. അതേസമയം അന്വേഷണസംഘം പ്രതിയെ രക്ഷപെടാൻ അനുവദിക്കുയാണെന്ന് ആരോപിച്ച് പ്രതിഷേധവും ഉയരുന്നുണ്ട്.
സിനിമ സുഹൃത്തുക്കളുടെ ഫോണുകൾ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലുമെല്ലാം പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അർദ്ധരാത്രിയും തുടർന്നു. എന്നാൽ യാതൊരു തുമ്പും കണ്ടെത്താനായില്ല.
അതേസമയം ബലാത്സംഗക്കേസിൽ ഹൈക്കോടതി മൂൻകൂർ ജാമ്യം നിഷേധിച്ച സാഹചര്യത്തിൽ സിദ്ദിഖ് സുപ്രീംകോടതിയിൽ ഇന്ന് ഹർജി നൽകും. ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകർ ദില്ലിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ച് വിധിപകർപ്പും കൈമാറിയിട്ടുണ്ട്.
അതിജീവിത പരാതി നൽകാൻ വൈകിയതടക്കം ചൂണ്ടിക്കാട്ടിയാവും ഹർജി എന്നാണ് സൂചന. കൂടാതെ മറ്റു കേസുകളോ ക്രിമിനൽ പശ്ചാത്തലമോ ഇല്ലാത്ത സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാണെന്നും അറിയിക്കും.
അതിനിടെ കുറ്റകൃത്യത്തില്‍ സിദ്ദിഖിന് പ്രഥമ ദൃഷ്ട്യാ പങ്കുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവം, തെളിവുകള്‍ എന്നിവ കണക്കിലെടുത്താല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ അനിവാര്യമെന്നും കോടതി നിരീക്ഷിച്ചു.
കേസിന്റെ ശരിയായ അന്വേഷണത്തിനും പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. തുടർന്ന് ഹൈക്കോടതി സിദ്ദിഖിന് ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്.
സിദ്ദിഖിന്റെ കേസിൽ ചൊവ്വാഴ്ച ഹൈക്കോടതിയിൽ നടന്ന വാദങ്ങൾ ഇങ്ങനെ:
പരാതിക്കാരി
സിദ്ദിഖിന് വലിയ സ്വാധീനമുള്ളതിനാലാണ് പരാതിനൽകാൻ ഭയന്നത്.
തന്റെ കരിയർ മാത്രമല്ല തന്നെയും ഇല്ലാതാക്കും എന്നു ഭയന്നു
സ്വാധീനം ഉള്ളതിനാലാണ് പോലീസ് പ്രതിയെ അറസ്റ്റുചെയ്യാത്തത്
സർക്കാരിനായി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. നാരായണനും കേസിൽ കക്ഷിചേർന്ന അതിജീവിതയ്ക്കായി അഡ്വ. ഹരീഷ് വാസുദേവനുമാണ് ഹാജരായത്.
ബലാത്സംഗം ചെയ്തിട്ടില്ലെന്ന് സിദ്ദിഖ്
പരാതിക്കാരിയെ ബലാത്സംഗം ചെയ്തിട്ടില്ല.
2016-ൽ നടന്നതായിപ്പറയുന്ന കുറ്റകൃത്യത്തെക്കുറിച്ച് 2024-ലാണ് പരാതി പറയുന്നത്
2019-ൽ ഫെയ്സ്ബുക്കിലൂടെ ചില ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും ബലാത്സംഗത്തെക്കുറിച്ച് പറയുന്നില്ല.
സംഭവം നടന്ന തീയതിയോ സമയമോ പരാതിയിൽ പറയുന്നില്ല.
അനാവശ്യമായ ആരോപണം ഉന്നയിക്കാൻ മടിയില്ലാത്തയാളാണ് പരാതിക്കാരി
തന്നെ അറസ്റ്റുചെയ്ത് ജയിലിലാക്കാനായാണ് അനാവശ്യ ആരോപണം ഉന്നയിക്കുന്നത്.
ഒരുദിനം നീണ്ട തിരച്ചിൽ
ഹൈക്കോടതിവിധി വന്നതിനുപിന്നാലെ, സിദ്ദിഖിന്റെ കാക്കനാട് പടമുഗളിലെ വീട്ടിലും ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലും ചൊവ്വാഴ്ച രാവിലെത്തന്നെ പോലീസ് എത്തി. രണ്ടുവീടുകളും അടഞ്ഞുകിടക്കുകയായിരുന്നു. ആലുവയിലെ വീട്ടിൽ തിങ്കളാഴ്ച സിദ്ദിഖിന്റെ കാർ കണ്ടിരുന്നതായി ചില പരിസരവാസികൾ പറഞ്ഞിരുന്നു.
അതേസമയം, മറ്റൊരു പോലീസ് സംഘം എറണാകുളം നഗരത്തിലെ ഹോട്ടലുകളിലും നടൻ എത്താൻ സാധ്യതയുള്ള സ്ഥലങ്ങളിലും പരിശോധന നടത്തി. നെടുമ്പാശ്ശേരിയിലെ ഒരു ഹോട്ടലിൽ സിദ്ദിഖ് താമസിക്കുന്നതായി വിവരം ഉച്ചയോടെ പ്രചരിച്ചു. പിന്നീടതും ശരിയല്ലെന്ന് കണ്ടെത്തി.
തിരച്ചിൽ മുറുകുന്നതിനിടെ സിദ്ദിഖിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും കണ്ടെത്തി. അവസാനമായി പാലാരിവട്ടത്തുവെച്ചാണ് ഫോൺ ആക്ടീവായതെന്ന് പോലീസ് പറയുന്നു. നിയമസാധ്യതകൾതേടി സിദ്ദിഖിന്റെ മകനടക്കമുള്ളവർ മുതിർന്ന അഭിഭാഷകൻ ബി. രാമൻപിള്ളയുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.