ഇൻഷുറൻസ് തുക ലഭിക്കാൻ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തിയ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടകയിലെ മൈസൂരു പെരിയപട്ടണ കൊപ്പ ഗ്രാമത്തിലെ പാണ്ഡു (32) വിനെയാണ് ബൈലക്കുപ്പ പൊലീസ് പിടികൂടിയത്. പാണ്ഡുവിന്റെ അച്ഛൻ ആനപ്പ (60) ആണ് മരിച്ചത്. 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടിയാണ് മകൻ ഈ അരുംകൊല നടത്തിയതെന്ന് പോലീസ് പറയുന്നു.
പിതാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ പാണ്ഡു ക്രിസ്മസിന്‍റെ പിറ്റേ ദിവസം, ഡിസംബർ 26 ന് അച്ഛൻ വാഹനാപകടത്തിൽ മരിച്ചെന്ന് മറ്റുള്ളവരെ അറിയിച്ചു. പൊലീസെത്തി ഗുല്ലേഡല വനമേഖലയിലെ റോഡരികിൽ കിടന്ന അണ്ണപ്പയുടെ മ്യതദേഹം ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പോസ്റ്റ് മോർട്ടത്തിൽ അണ്ണപ്പയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.
പുറകിൽ നിന്ന് തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. തുടർന്നുള്ള പൊലീസിന്റെ ചോദ്യംചെയ്യലിലാണ് മകൻ താനാണ് അച്ഛനെ കൊലപ്പെടുത്തിയതെന്ന് സമ്മതിക്കുകയായിരുന്നു. അച്ഛനെ കൊലപ്പെടുത്തി അപകടമരണമാക്കി മാറ്റാനായിരുന്നു ഇയാളുടെ ശ്രമമെന്ന് പൊലീസ് പറഞ്ഞു. ക്രിസ്‌മസ് ദിനത്തിൽ അണ്ണപ്പയെ ഇരുമ്പ് വടികൊണ്ട് അടിച്ച് കൊലപ്പെടുത്തി മ്യതദേഹം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമായിരുന്നു പാണ്ഡു പിതാവിൻ്റെ മൃതദേഹം റോഡിൽ ഉപേക്ഷിച്ചത്.
കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയിൽ അണ്ണയും മകനും ഒരുമിച്ചായിരുന്നു താമസം. കഴിഞ്ഞമാസമാണ് പാണ്ഡു അച്ഛന്റെ പേരിൽ ഇൻഷുറൻസ് പോളിസിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. അപകടമരണം സംഭവിച്ചാൽ ഇരട്ടി നഷ്ടപരിഹാരം നൽകുന്ന വ്യവസ്ഥയും പോളിസിയിലുണ്ടായിരുന്നു.
ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോ എന്നതടക്കം അന്വേഷിച്ച് വരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.









