സ്‌കൂളുകളിൽ പുതിയ സമയക്രമത്തിന് അംഗീകാരം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി.
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത
അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
ഇതോടെ എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ കൂടും. രാവിലെ 9.45ന് ആരംഭിച്ച് വൈകിട്ട് 4.15 വരെയാണ് പുതിയ സ്‌കൂള്‍ സമയം.
പുതുക്കിയ മെനു പ്രകാരം സ്‌കൂള്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള പാചക ചെലവ്
വര്‍ദ്ധിപ്പിച്ചു നല്‍കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
അതോടൊപ്പം തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ നിന്ന് സ്‌കൂള്‍ ഉച്ചഭക്ഷണത്തിന്
ഏതെങ്കിലും വിഹിതം ലഭ്യമാകുമോ എന്ന കാര്യം തദ്ദേശ ഭരണ സ്ഥാപന മേധാവികളുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് സംഘടനകള്‍ പൂർണ പിന്തുണ അറിയിച്ചു.
സ്‌കൂളുകളുടെ ടേം പരീക്ഷകളും യൂണിറ്റ് പരീക്ഷകളും തുടരുന്നതാണ് നല്ലത് എന്ന അധ്യാപക സംഘടനകളുടെ ആവശ്യം യോഗം അംഗീകരിച്ചു.
ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍, വിഎച്ച്എസ്ഇ ട്രാന്‍സ്ഫര്‍ നടത്തുന്നതിന് സാങ്കേതിക തടസങ്ങള്‍
ഉടന്‍ പരിഹരിച്ച് സ്ഥലംമാറ്റം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഒഴിവുള്ള നാല് തസ്തികകളിലേക്ക് അടിയന്തര നിയമനം നടത്തും.
പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ്
കേരളത്തിലെ സ്കൂളുകളിൽ പുതിയ സമയക്രമം ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.
ഹൈസ്ക്കൂൾ, യുപി വിഭാഗത്തിലാണ് ഇത്തരത്തിൽ സമയം വർധിച്ചത്.
വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ അധിക പ്രവൃത്തി സമയമായിരിക്കും.
രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെ ആയിരിക്കും ഇനി മുതല്‍ ഹൈസ്കൂളിലെ ക്ലാസുകൾ.
രാവിലെയും ഉച്ചക്ക് ശേഷവും 15 മിനുട്ടുകൾ വീതമാണ് ഇത്തരത്തിൽ കൂട്ടിയത്.
അഞ്ചു മുതൽ 7 വരെ ഉള്ള ക്ലാസുകളിൽ ആഴ്ചയിൽ 6 പ്രവൃത്തി ദിനങ്ങൾ. തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ അധിക പ്രവൃത്തി ദിവസമാകും.
എട്ടുമുതൽ 10 വരെയുള്ള ക്ലാസുകളിൽ ആഴ്ചയിൽ 6 പ്രവൃത്തി ദിവസമായിരിക്കും.
തുടർച്ചയായി വരാത്ത 6 ശനിയാഴ്ചകൾ പ്രവൃത്തി ദിവസം ആകും.
ജൂലൈ 26, സെപ്റ്റംബർ 25 യുപി ക്ലാസുകൾക്ക് പ്രവൃത്തി ദിനമായിരിക്കും.
ജൂലൈ 26, ഓഗസ്റ്റ് 16, ഒക്ടോബർ 4, ഒക്ടോബർ 25, 2026 ജനുവരി 3, ജനുവരി 31
എന്നീ ദിവസങ്ങളിൽ ഹൈസ്കൂൾ ക്ലാസുകൾക്ക് പ്രവൃത്തി ദിനമായിരിക്കും.
220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തില്‍ ഇത്തരത്തിൽ മാറ്റം വരുത്തിയത്.
ഒന്നാം ക്ലാസ് മുതൽ നാല് വരെയുള്ള ലോവർ പ്രൈമറി ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തി ദിനമാക്കില്ല.
25 ശനിയാഴ്ചകള്‍ ഉള്‍പ്പെടെ 220 അധ്യയന ദിനം തികയ്ക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടര്‍ തയ്യാറാക്കിയിട്ടുള്ളത്
English Summary :
The new school timetable in the state has been approved. The decision was made during a meeting held in Thiruvananthapuram with representatives of teachers’ organizations, chaired by Education Minister V. Sivankutty.