ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും
ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒയും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും സംയുക്തമായി വികസിപ്പിച്ച നിസാർ ഉപഗ്രഹം (NASA-ISRO Synthetic Aperture Radar Satellite) ജൂലൈ 30-ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം വൈകുന്നേരം 5:40-നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്.
ഭൂമിയുടെ ത്രിമാന ദൃശ്യങ്ങൾ നൽകാനും അതിന്റെ സമ്പൂർണ സുരക്ഷയെ പിന്തുണയ്ക്കാനും കഴിയുന്ന ഈ ഉപഗ്രഹം ലോകത്ത് ഇതുവരെ നിർമ്മിച്ച ഏറ്റവും ചെലവേറിയ ഭൂപരിശോധന ഉപഗ്രഹങ്ങളിലൊന്നാണ്. ഏകദേശം ₹13,000 കോടി രൂപ ചിലവഴിച്ച് പത്തുവർഷം കൊണ്ടാണ് നിസാർ നിർമിച്ചിരിക്കുന്നത്.
നിസാർ, പ്രത്യേകതകൾ:
പന്ത്രണ്ട് ദിവസത്തിനുള്ളിൽ ഭൂമിയിലെ എല്ലാ ഭാഗങ്ങളും രണ്ട് തവണ സൂക്ഷ്മമായി നിരീക്ഷിക്കാൻ നിസാറിന് കഴിയും.
ഭൂമിയുടെ മൊത്തത്തിലുള്ള സുരക്ഷ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആദ്യ അന്താരാഷ്ട്ര സഹകരണ ഉപഗ്രഹം കൂടിയാണിത്.
ഭാരം: 2392 കിലോഗ്രാം
ഭ്രമണം: ഭൂമിയിൽ നിന്ന് 734 കിലോമീറ്റർ ഉയരത്തിൽ
വിക്ഷേപണ വാഹനം: ജി.എസ്.എൽ.വി. എഫ്16 റോക്കറ്റ്
ബഹിരാകാശത്ത് 1167 ഉപഗ്രഹങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, അവയെല്ലാം അതത് രാജ്യങ്ങളുടെ അഭ്യസ്തവിഷയങ്ങൾക്കായി വിക്ഷേപിച്ചതാണ്. എന്നാൽ, നിസാർ ഭൂമിയുടെ സമഗ്ര സുരക്ഷിതത്വം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആദ്യ ഉപഗ്രഹമായി മാറുന്നു.
ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർഥ്യമാകും
ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) 2040-ഓടെ ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഭൗമ ഭ്രമണപഥത്തിനപ്പുറം ദീർഘകാല സാന്നിധ്യം സ്ഥാപിക്കുക എന്ന ഐഎസ്ആർഒയുടെ ലക്ഷ്യത്തിൻ്റെ ഭാഗമാണിത്.
ബഹിരാകാശ നിലയം ചന്ദ്രൻ്റെ ഉപരിതലത്തിലേക്കുള്ള ക്രൂഡ് ദൗത്യങ്ങൾക്ക് സേവനം നൽകുമെന്നും ശാസ്ത്രീയ ഗവേഷണത്തിനുള്ള ഒരു ഔട്ട്‌പോസ്റ്റായിരിക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ ഇറങ്ങുന്ന അതേ സമയം തന്നെ ചാന്ദ്ര ബഹിരാകാശ നിലയം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു, 2050 ന് മുമ്പ് ഉപരിതലത്തിൽ സ്ഥിരമായ അടിത്തറ നിർമ്മിക്കുമെന്നാണ് കരുതുന്നത്.
ഈ ബഹിരാകാശ നിലയം ഇന്ത്യയുടെ ചന്ദ്ര പര്യവേക്ഷണ ശ്രമങ്ങളുടെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടമായിരിക്കുമെന്നു ഓൺലൈനിൽ വിവിധ റിപ്പോർട്ടുകളിൽ സൂചിപ്പിച്ചിരിക്കുന്നു. വരാനിരിക്കുന്ന ചന്ദ്രയാൻ 4 സാമ്പിൾ-റിട്ടേൺ മിഷൻ ഉൾപ്പെടെ ഐഎസ്ആർഒയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് ചന്ദ്രനിലേക്ക് റോബോട്ടിക് ദൗത്യങ്ങൾ നടത്തുന്നതാണ് ഇതിനു മുന്നോടിയായി ആദ്യ ഘട്ടത്തിൽ നടക്കുക.
ചന്ദ്രയാൻ 4 2028-ൽ ആണ് വിക്ഷേപിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇത് ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിനടുത്തുള്ള ജലസമൃദ്ധമായ ഉപരിതലത്തിൽ നിന്ന് ഏകദേശം 3 കിലോഗ്രാം സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിലേക്ക് തിരികെ എത്തിക്കാൻ ലക്ഷ്യമിടുന്നു. കുറഞ്ഞ ചെലവിൽ ചന്ദ്രനിലേക്കും തിരിച്ചുമുള്ള ദൗത്യം എങ്ങനെ നടത്താമെന്നാണ് ഞങ്ങൾ നോക്കുന്നതെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.
English Summary :
The NASA-ISRO Synthetic Aperture Radar (NISAR) satellite, jointly developed by the Indian Space Research Organisation (ISRO) and the National Aeronautics and Space Administration (NASA), will be launched on July 30. The mission aims to provide detailed 3D imaging of Earth and enhance global environmental monitoring.









