ആലപ്പുഴ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വർഷങ്ങളോളം ഒളിവിൽ കഴിയുകയായിരുന്നയാൾ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി ബാബു(74)വിനെയാണ് തൃശ്ശൂർ കൊരട്ടി പൊലീസ് പിടകൂടിയത്. 2001ലാണ് ബാബു തൻ്റെ ഭാര്യയായ കൊരട്ടി സ്വദേശിനി ദേവകിയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങളുമായി കടന്നുകളഞ്ഞത്. ഇതിന് പിന്നാലെ കോട്ടയത്തും മധുരയിലുമായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇതിനിടെ ഇൻഷുറൻസ് പുതുക്കാൻ ശ്രമിച്ചതോടെയാണ് ഇയാൾക്ക് പിടിവീണത്.
1990ൽ ആലപ്പുഴയിൽ നിന്ന് കൊരട്ടിയിൽ ധാന്യത്തിനെത്തിയ ബാബു ചായക്കടയിൽ വെച്ചാണ് ദേവകിയെ (35) പരിചയപ്പെട്ടത്. ചായക്കടക്കാരൻറെ സഹോദരിയായിരുന്നു ദേവകി. ആദ്യ വിവാഹം മറച്ചുവെച്ചുകൊണ്ടാണ് ബാബു ദേവകിയെ വിവാഹം കഴിച്ചു. പിന്നീട് 2001ൽ ദേവകിയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ കവർന്ന് സ്ഥലം വിടുകയായിരുന്നു. ആറ് പവനോളം വരുന്ന സ്വർണ്ണാഭരണങ്ങളും എടുത്ത ശേഷം ഒളിവിൽ പോയി. എട്ടു വർഷം ഒളിവിൽ ആയിരുന്ന പ്രതിയെ മാരാരിക്കുളം പൊലീസ് 2008 ൽ പിടികൂടിയിരുന്നു. എന്നാൽ രണ്ട് വർഷം ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങിയ പ്രതി വീണ്ടും ഒളിവിൽ പോവുകയായിരുന്നു.
മധുര,കോട്ടയം എന്നിവിടങ്ങളിലായി പല പേരുകളിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്. അപകടത്തിൽ കൈ വിരൽ മുറിഞ്ഞതിന് കേന്ദ്ര സർക്കാരിൻറെ ഇൻഷുറൻസ് തുക ഇയാൾക്ക് ലഭിച്ചിരുന്നു. ബാബുവിൻ്റെ പേരിലുള്ള ഇൻഷുറൻസ് തുക ഇയാൾ കൃത്യമായി കൈപ്പറ്റി വരുന്നതായി പൊലിസീന് വിവരം ലഭിച്ചു.
ഇൻഷൂറൻസ് പുതുക്കാൻ എത്തിയപ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ദേവകിയുടെ പേരിലുള്ള ആറ് സെന്റ് സ്ഥലം കൈവശപ്പെടുത്തുവാൻ കൂടിയാണ് കൊലപ്പെടുത്തിയതെന്ന് ബാബു ചോദ്യംചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.