അഹമ്മദാബാദ്: ബാറ്റിങ്ങിൽ അമ്പേ തകർന്നുപോയ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് അനായാസ ജയം.ഗുജറാത്ത് ടൈറ്റൻസ് മുന്നോട്ട് വെച്ച 90 റൺസെന്ന കുറഞ്ഞ വിജയലക്ഷ്യം അനായാസം മറികടന്നാണ് ഡൽഹി ക്യാപിറ്റൽസിൻ്റെ വിജയം. 8.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 20 റൺസെടുത്ത ഓപണർ ഫ്രേസർ മക്കർഗാണ് ടോപ് സ്കോറർ. ഐപിഎൽ ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും മോശം സ്കോറെന്ന നാണക്കേടുമായി ഗുജറാത്ത് ഉയർത്തിയ 90 റൺസ് വിജയലക്ഷ്യം, 67 പന്തും ആറു വിക്കറ്റും ബാക്കിനിൽക്കെ ഡൽഹി മറികടന്നു. വന്നവരെല്ലാം തകർത്തടിച്ചെങ്കിലും ഒരു വശത്ത് വിക്കറ്റുകൾ കൊഴിയുകയായിരുന്നു, നാലു വിക്കറ്റ് വീഴുമ്പോഴേയ്ക്കും ഡൽഹി വിജയത്തിലെത്തി.
വിജയത്തോടെ ഏഴു മത്സരങ്ങളിൽനിന്ന് ആറു പോയിന്റുമായി ഡൽഹി ആറാം സ്ഥാനത്തെത്തി. ആറാം സ്ഥാനത്തായിരുന്ന ഗുജറാത്ത് ഒരു പടി ഇറങ്ങി ഏഴാമതായി.20 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 20 റൺസെടുത്ത ജെയ്ക് ഫ്രേസൻ മഗൂർക് ഡൽഹിയുടെ ടോപ് സ്കോററായി. അഭിഷേക് പോറൽ (ഏഴു പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 15), ഷായ് ഹോപ്പ് (10 പന്തിൽ ഒരു ഫോറും രണ്ടു സിക്സും സഹിതം 19), ഓപ്പണർ പൃഥ്വി ഷാ (ആറു പന്തിൽ ഒരു ഫോർ സഹിതം ഏഴ്) എന്നിവരാണ് പുറത്തായത്. ക്യാപ്റ്റൻ ഋഷഭ് പന്ത് 11 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 16 റൺസോടെയും സുമിത് കുമാർ ഒൻപതു പന്തിൽ രണ്ടു ഫോറുകൾ സഹിതം ഒൻപതു റൺസോടെയും പുറത്താകാതെ നിന്നു.നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് 17.3 ഓവറിൽ 89 റൺസിന് എല്ലാവരും പുറത്താകുയായിരുന്നു. എട്ടാമനായി ക്രീസിലെത്തിയ റാഷിദ് ഖാൻ നടത്തിയ ചെറുത്ത് നിൽപ്പ് ഇല്ലായിരുന്നെങ്കിൽ സ്ഥിതി കൂടുതൽ ദയനീയമാകുമായിരുന്നു. 24 പന്തിൽ ഒരു സിക്സും ഒരു ഫോറുമുൾപ്പെടെ 31 റൺസെടുത്ത റാഷിദ് ഖാനാണ് ടോപ് സ്കോറർ. സായ് സുദർശൻ (12), രാഹുൽ തിവാട്ടിയ (10) എന്നിവർ മാത്രമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. ഡൽഹിക്ക് വേണ്ടി മുകേഷ് കുമാർ മൂന്ന് വിക്കറ്റ് നേടി.
ഗുജറാത്ത് ടൈറ്റൻസിനായി അരങ്ങേറ്റം കുറിച്ച മലയാളി താരം സന്ദീപ് വാരിയർ മൂന്ന് ഓവറിൽ 40 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. സൂപ്പർ താരം മുഹമ്മദ് ഷമിയുടെ പകരക്കാരനായെത്തിയ താരമാണ് സന്ദീപ്. സ്പെൻസർ ജോൺസൻ രണ്ട് ഓവറിൽ 22 റൺസ് വഴങ്ങിയും റാഷിദ് ഖാൻ രണ്ട് ഓവറിൽ 12 റൺസ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. റാഷിദ് ഖാൻ ഉൾപ്പെടെ ഗുജറാത്ത് നിരയിൽ രണ്ടക്കം കടന്നത് മൂന്നു പേർ മാത്രമാണ്. സായ് സുദർശൻ ഒൻപതു പന്തിൽ 2 ഫോറുകളോടെ 12 റൺസെടുത്തും രാഹുൽ തെവാത്തിയ 15 പന്തിൽ ഒരേയൊരു ഫോർ സഹിതം 10 റൺസെടുത്തും പുറത്തായി. റാഷിദ് ഖാൻ നേടിയ ഒരേയൊരു സിക്സർ മാത്രമുള്ള ഗുജറാത്ത് ഇന്നിങ്സിൽ, ആകെ പിറന്നത് എട്ടു ഫോറുകൾ മാത്രം. ടീമിലേക്കു തിരിച്ചെത്തിയ ഓപ്പണർ വൃദ്ധിമാൻ സാഹ (10 പന്തിൽ രണ്ട്), ഡേവിഡ് മില്ലർ (ആറു പന്തിൽ രണ്ട്) എന്നിവർ പൂർണമായും നിരാശപ്പെടുത്തി. ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (ആറു പന്തിൽ എട്ട്), അഭിനവ് മനോഹർ (14 പന്തിൽ എട്ട്), ഷാരൂഖ് ഖാൻ (0), മോഹിത് ശർമ (14 പന്തിൽ രണ്ട്), നൂർ അഹമ്മദ് (ഏഴു പന്തിൽ ഒന്ന്) എന്നിവരും നിരാശപ്പെടുത്തി. സ്പെൻസർ ജോൺസൻ ഒറു റണ്ണുമായി പുറത്താകാതെ നിന്നു.