കൊച്ചി: മുനമ്പം വിഷയം ഇത്രയും വലിച്ചു നീട്ടി കൊണ്ടുപോയത് സംസ്ഥാന സർക്കാരെന്ന് രമേശ് ചെന്നിത്തല. ചർച്ചകളിലൂടെ ഒരു മണിക്കൂറുകൊണ്ട് പരിഹരിക്കാൻ കഴിയുമായിരുന്ന വിഷയമായിരുന്നു മുനമ്പം എന്നും വിഷയം പരിഹരിക്കാൻ സർക്കാരാണ് ശ്രമിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മുനമ്പം വിഷയത്തിൽ എല്ലാ മുസ്ലിം സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണെന്നും ഇരു കൂട്ടരുമായി സംസാരിച്ച് വിഷയം പരിഹരിക്കാൻ ആണ് സംസ്ഥാന സർക്കാർ ശ്രമിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വർഗീയശക്തികൾക്ക് മുതലെടുക്കാനുള്ള ഇത്തരം സാഹചര്യം സർക്കാർ ഇനിയെങ്കിലും ഒഴിവാക്കണം. ഇരു കൂട്ടരുമായി സംസാരിച്ച് വിഷയം പരിഹരിക്കാൻ സർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.
സർക്കാർ മുൻകൈ എടുത്ത് ചർച്ചയിലൂടെ ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഐഎൻടിയുസിക്ക് ഒരു നിലപാട് പാർട്ടിക്ക് മറ്റൊരു നിലപാട് ഈ രീതിയിൽ പോകാൻ കഴിയില്ല. പാർട്ടി നേതൃത്വം നടപടി എടുത്തിട്ടുണ്ട്.
നടപടിയെടുത്തതിൽ യാതൊരു തെറ്റുമില്ലെന്നും രമേശ് ചെന്നിത്തല പറയുന്നു. അതേസമയം ആശാ സമരത്തിൽ ഓണറേറിയം വർധിപ്പിക്കാൻ സർക്കാരിന് കഴിയുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു.
ഇതിന് കേന്ദ്രത്തിന്റെ അനുമതി വേണ്ടെന്നും, സമരം പൊളിക്കാനാണ്സർക്കാരിന്റെ ശ്രമമെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. ആശാ സമരത്തിനെതിരായ ഐഎൻടിയുസി നിലപാടിൽ കോൺഗ്രസ് ഒരു തീരുമാനമെടുത്താൽ അതിനു മേലെ പറയാനുള്ള അധികാരം ഒരു പോഷക സംഘടനയ്ക്കും നൽകിയിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ നിലപാടെടുത്താൽ അതാണ് പാർട്ടി നിലപാട്.