തൃശൂർ: കോടനാട് ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മസ്തകത്തിൽ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു. കോടനാട്ടെ ആനകേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്നതിനിടയിലായിരുന്നു ചെരിഞ്ഞത്. കഴിഞ്ഞ ദിവസമാണ് കാട്ടുകൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി കോടനാട്ടെ ചികിത്സാകേന്ദ്രത്തിൽ എത്തിച്ചത്. ചികിത്സക്കിടെ ആനയുടെ നില വഷളാവുകയായിരുന്നു.
വിദഗ്ദ്ധ ചികിത്സ നൽകിവരികയായിരുന്നെങ്കിലും മുറിവ് പഴുത്ത് പുഴുവരിച്ച നിലയിലായിരുന്നു. കാട്ടുകൊമ്പൻ അതിജീവിക്കാൻ സാധ്യത 30 ശതമാനം മാത്രമായിരുന്നു വെറ്റിനറി ഡോക്ടർമാർ പറഞ്ഞിരുന്നത്. മസ്തകത്തിന് പുറമേ തുമ്പിക്കയ്യിലും പരിക്കേറ്റിരുന്ന ആനയ്ക്ക് ശ്വാസമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.
മസ്തകത്തിലെ അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നിരുന്നാലും ആന തീറ്റയെടുത്ത് തുടങ്ങിയിരുന്നു. ഒരു അടിയോളം ആഴത്തിലുള്ളതാണ് ആനയുടെ തലയിൽ കണ്ടെത്തിയ മുറിവ്.
ഒന്നരമാസത്തോളം തുടർച്ചയായി ചികിത്സ നൽകേണ്ടിവരുമെന്നായിരുന്നു ആരോഗ്യവിദഗ്ദ്ധർ പറഞ്ഞിരുന്നത്. മസ്തകത്തിലെ പഴുപ്പ് പൂർണ്ണമായും നീക്കം ചെയ്തിരുന്നെങ്കിലും തുമ്പിക്കൈയ്യിലെ മുറിവ് വലിയ പ്രശ്‌നമായി മാറുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കുങ്കിയാനകളുടെ സഹായത്തോടെ ആനിമൽ ആംബുലൻസിൽ കയറ്റി കോടനാട്ട് എത്തിച്ചത്. കാട്ടാനകളുമായുള്ള ഏറ്റുമുട്ടലിലാണ് പരിക്കേറ്റതെന്നാണ് നിഗമനം.