തിരുവനന്തപുരം: യുപിയിലെ മഥുരയിലെ വീട്ടിൽ ഓടിക്കളിച്ച ആ അഞ്ചുവയസുകാരി ഇന്ന് മലയാളിയാണ്. പക്ഷെ അവളുടെ ജീവിതം അത്ര എളുപ്പമായിരുന്നില്ല. അഞ്ചുവയസുള്ളപ്പോൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഒരു ട്രെയിനിൽ കയറി ഇരുന്നതാണ് ആ അഞ്ചുവയസുകാരിയുടെ ജീവിതം മാറ്റിമറിച്ചത്. സ്വന്തം കുടുംബത്തെ നഷ്ടപ്പെട്ട ഭിക്ഷാടന സംഘത്തിൽ ഉൾപ്പെടെ അകപ്പെട്ട് ഒടുവിൽ അവൾ കേരളത്തിൽ എത്തുകയായിരുന്നു. ഇന്നവൾക്ക് പ്രായം ഇരുപത്തിയഞ്ചാണ്. 2 പതിറ്റാണ്ട് മുൻപ് നഷ്ടമായ കുടുംബത്തെ ഒരു സുഹൃത്ത് കണ്ടെത്തി. പക്ഷേ, ഹിന്ദി മറന്ന പൂനത്തിന് അവരോട് സംസാരിക്കാൻ പോലുമായില്ല.
പൂനത്തിന്റെ ഓർമയിൽ കഥയിങ്ങനെ: ‘മഥുര റെയിൽവേ സ്റ്റേഷന് അടുത്ത് വലിയൊരു മരവും ക്ഷേത്രവുമുള്ള സ്ഥലത്താണ് വീട്. അച്ഛൻ ഓംപ്രകാശ്, അമ്മയുടെ പേര് ജബീലയെന്നോ ജമീലയെന്നോ ആണ്. സ്കൂളിൽ പോയിരുന്നെങ്കിലും ഏതു ക്ലാസിലാണെന്ന് ഓർമയില്ല.കുട്ടിക്കാലത്ത് ട്രെയിനിൽ പെട്ടുപോയി. പിന്നീട് പല ട്രെയിനുകൾ മാറിക്കയറി. ഭിക്ഷാടകരുടെ കയ്യിൽപെട്ടു.
ഭക്ഷണം പോലും നൽകാതെ പണിയെടുപ്പിച്ചു ചിലർ. വീണ്ടും ട്രെയിൻ കയറി രക്ഷപ്പെട്ട് കോഴിക്കോടെത്തി. അവിടെ വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിൽ കഴിയുമ്പോൾ കഴക്കൂട്ടത്തെ ദമ്പതികൾ ദത്തെടുത്തു. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഒരാളെ പ്രണയിച്ച് വിവാഹിതരായി. അന്ന് 18 വയസ്സുണ്ട്. ഒരു മകളുണ്ടായി. 2 മാസം മുൻപ് വിവാഹമോചനം നേടി. ഇപ്പോൾ ജീവിക്കാൻ മാർഗം തേടുകയാണ്.’
3 വർഷം മുൻപ് ജല അതോറിറ്റിയിൽ അപ്രന്റിസ് ആയിരുന്നപ്പോൾ പരിചയപ്പെട്ട മിനിയോട് മഥുരയിലെ ഓർമകൾ പറഞ്ഞിരുന്നു. അടുത്തിടെ മഥുരയിൽ പോയ മിനിയാണ് അന്വേഷണത്തിൽ കുടുംബത്തെ കണ്ടെത്തി പൂനത്തെ വിഡിയോ കോളിലൂടെ അവരെ കാണിച്ചത്. പക്ഷേ, പൂനത്തിന് ഇപ്പോൾ കേരളം വിടാൻ താൽപര്യമില്ല. സ്വന്തം കാലിൽ നിൽക്കാൻ ജോലിയും കഴിയാൻ വീടുമാണ് ആവശ്യം. ഇതിനുശേഷം യുപിയിൽ പോയി അവരെ കാണാമെന്നാണ് പൂനത്തിന്റെ ആശ.