ഹൈദരാബാദ്: മന്ത്രിമാർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ആൾക്കൂട്ടത്തിനിടയിലേക്ക് പറന്നിറങ്ങി. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം നടന്നത്.
കർഷകമേള നടക്കുന്ന മൈതാനത്തേക്കാണ് മന്ത്രിമാർ ഹെലികോപ്റ്ററിൽ എത്തിയത്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.
മന്ത്രിമാരായ തുമ്മല നാഗേശ്വര റാവു, ജൂപ്പള്ളി കൃഷ്ണറാവു, ഉത്തം കുമാർ റെഡ്ഡി, ടിപിസിസി അദ്ധ്യക്ഷൻ മഹേഷ് കുമാർ, കോൺഗ്രസ് നേതാവ് ഷബ്ബീർ അലി തുടങ്ങിയവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
കർഷകമേളയിൽ പങ്കെടുക്കുന്നതിനാണ് മന്ത്രിമാർ എത്തിയത്. ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്നതിനിടെയുണ്ടായ ശക്തമായി പൊടിക്കാറ്റിൽ കർഷകരുടെ ടെൻുകളും സ്റ്റാളുകളും തകർന്നുവീഴുകയായിരുന്നു.
പൊടിക്കാറ്റിന്റെ ആഘാതത്തിൽ തറയിലേക്ക് തെറിച്ചുവീണാണ് ആളുകൾക്ക് പരുക്കേറ്റത്. ഇവരെ പിന്നീട് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്നതിനായി പ്രത്യേകസ്ഥലം കണ്ടെത്തിയിരുന്നില്ല. ഇതാണ് അപകടത്തിന് വഴിവച്ചത്.
ഹെലികോപ്റ്റർ ലാൻഡ് ചെയ്തതും പ്രദേശമാകെ പൊടിപടർന്നു. ഇതോടെ ഓടിമാറാൻ പോലും ആളുകൾക്ക് സാധിച്ചില്ല. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.