പാലക്കാട്: അമ്മ ജീവനൊടുക്കിയതറിയാതെ അമ്മിഞ്ഞപ്പാലിനുവേണ്ടി നിർത്താതെ കരഞ്ഞുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിനെ വാരിയെടുത്ത് വാത്സല്യത്തോടെ പാലൂട്ടി ആരോഗ്യപ്രവർത്തക.The health worker picked up the baby who was crying non-stop for breastmilk and nursed it with affection
അഗളി കാരറ ആരോഗ്യ ഉപകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകയായ അമൃതയാണ് ആജിവാസി യുവതിയുടെ നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകി പോറ്റമ്മയായത്.
അമ്മിഞ്ഞ നുണഞ്ഞ് വിശപ്പകറ്റിയ പിഞ്ചുപൈതൽ അമൃതയുടെ കൈകളിൽ സുരക്ഷിത ബോധത്തോടെ കിടന്നു.
അട്ടപ്പാടി വണ്ടൻപാറയിൽ തിങ്കളാഴ്ച രാത്രി ജീവനൊടുക്കിയ ആദിവാസി യുവതി സന്ധ്യയുടെ (27) നാലു മാസം പ്രായമുള്ള മകൻ മിദർശാണു നിർത്താതെ കരഞ്ഞത്.
കാരറ ആരോഗ്യ ഉപകേന്ദ്രത്തിലെ മിഡിൽ ലവൽ സർവീസ് പ്രൊവൈഡറാണ് അമൃത. നാലു മക്കളുടെ അമ്മയായ സന്ധ്യ ജീവനൊടുക്കിയ വിവരമറിഞ്ഞു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കും ആശാ വർക്കർക്കുമൊപ്പം ഔദ്യോഗിക ചുമതലയുമായി എത്തിയതാണ് അമൃത.
മൃതദേഹം എത്തുന്നതു കാത്തു ദുണ്ടൂരിൽ സന്ധ്യയുടെ വീട്ടിലിരിക്കുമ്പോഴാണു തൊട്ടടുത്ത് സന്ധ്യയുടെ സഹോദരിയുടെ വീട്ടിൽ മിദർശ് നിർത്താതെ കരയുന്നതു കണ്ടത്.
കുഞ്ഞു മിദർശിന്റെ കരച്ചിൽ കേട്ട് അമൃതയുടെ അമ്മമനം തുടിച്ചു. അമൃത ഓർത്തത് എട്ടു മാസം പ്രായമായ തന്റെ മകൾ വേദയുടെ മുഖമാണ്.
കുഞ്ഞിനെ മുലയൂട്ടിക്കോട്ടെ എന്നു ചോദിച്ചപ്പോൾ വീട്ടുകാർ അനുവദിച്ചു. വിശപ്പും ക്ഷീണവും മാറി ഉറങ്ങിയ മിദർശിനെ ബന്ധുക്കൾക്കു കൈമാറിയാണു അമൃത മടങ്ങിയത്.