തൊടുപുഴ: തൊടുപുഴയിലും പ്രാന്തപ്രദേശങ്ങളിലും വിലസുന്നത് അഞ്ചോളം പുലികളാണെന്ന് വെളിപ്പെടുത്തൽ. മലങ്കര സ്വദേശിയായ ഗിത്താറിസ്റ്റാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. രാത്രി ഗാനമേള കഴിഞ്ഞ് വരുമ്പോൾ എട്ടോളം നീല കണ്ണുകൾ കണ്ടെന്നാണ് മലങ്കര മൂന്നാം മൈൽ സ്വദേശി ജോയിയുടെ വെളിപ്പെടുത്തൽ. വലിയ ഒരു പുലിയും ബാക്കി കുഞ്ഞുങ്ങളുമാണെന്നാണ് ജോയി പറയുന്നത്.കഴിഞ്ഞദിവസം രാത്രിയിൽ മലങ്കര എസ്റ്റേറ്റിന്റെ ഭാഗമായ കാത്തോലിയിലും പുലിയെ കണ്ടതായി നാട്ടുകാർ വെളിപ്പെടുത്തിയിരുന്നു. ഇവിടെ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
![Screenshot_2024_0502_154601](https://news4media.in/wp-content/uploads/2024/05/Screenshot_2024_0502_154601.jpg)
ഹൈറേഞ്ച് വിട്ട് ലോ റേഞ്ചിലേക്ക് ഇറങ്ങിയ പുലി ഒറ്റക്കല്ലെന്ന് ഗിത്താറിസ്റ്റ്; തൊടുപുഴയിലിറങ്ങിയത് തള്ളപ്പുലിയും കുഞ്ഞുങ്ങളും; പുലിപ്പേടിയിൽ നാട്; പ്രതിഷേധം ശക്തമാകുന്നു
അതേ സമയം വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്ന പുലിയെ പിടികൂടാൻ വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തൊടുപുഴ നഗരസഭയുടെ കീഴിലുള്ള പാറക്കടവ് ഭാഗത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന നാട്ടുകാരുടെ വാദം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കരിങ്കുന്നം, മുട്ടം പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ഇല്ലിചാരി മലയിൽ കണ്ട പുള്ളിപ്പുലി തന്നെയാണ് ഇവിടെയും എത്തിയതെന്നാണ് നിഗമനം. ഇല്ലിചാരിമലയുടെ മുകളിൽ ആദ്യം വച്ച കൂട്ടിൽ പുലി കുടുങ്ങാത്തതിനെ തുടർന്ന് രണ്ടാമതും കൂട് വച്ചു. എന്നിട്ടും പുലി കുടുങ്ങിയില്ല. ഇതിനിടെ അമ്പലപ്പടി, പൊട്ടൻപ്ലാവ് മേഖലകളിലെ പുലിമടയ്ക്ക് സമീപത്തുള്ള ക്യാമറയിൽ വീണ്ടും പുലിയുടെ ദൃശ്യം പതിഞ്ഞു. തുടർന്ന് ഇല്ലിചാരി മലയിൽ സ്ഥാപിച്ചിരുന്ന കൂടുകളിലൊന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പൊട്ടൻപ്ലാവിലേക്ക് മാറ്റി സ്ഥാപിച്ചു. ഇന്നലെ വൈകിട്ടോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ കൂട് സ്ഥാപിച്ചത്. ഇതിൽ ജീവനുള്ള ആടിനെ കെട്ടിയാണ് കെണിയൊരുക്കിയിരിക്കുന്നത്. ആടിനെ പിടിക്കുംമുമ്പ് തന്നെ പുലി കൂട്ടിലകടപ്പെടുന്ന തരത്തിലുള്ള കെണിയാണിത്.