തിരുവനന്തപുരം: കീരിയും പാമ്പും പോലെ വഴക്കിട്ട് നടന്നവർ ഒന്നിച്ചോ? മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള പിണക്കമൊക്കെ തീർന്നമട്ടാണ്? ഇന്നലെ മുഖ്യ വിവരാവകാശ കമ്മിഷണർ വി.ഹരി നായരുടെ സത്യപ്രതിജ്ഞയ്ക്കായി രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി ഗവർണറുമായി ഇടപഴകിയത് അടുത്ത കൂട്ടുകാരെപോലെയാണ്. അടുത്തകാലം വരെ മുഖത്തോട് മുഖം നോക്കാൻ പോലും തയ്യാറാതാകിരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പരസ്പരം ഇടപെട്ടത് അടുത്ത സുഹൃത്തക്കളെ പോലെയാണെന്നത് കണ്ടുനിന്നവരിലും കൗതുകമുണർത്തി. ചായസൽക്കാരത്തിലേക്കു മുഖ്യമന്ത്രിയെ ഗവർണർ വിളിച്ചു കൊണ്ടു പോയി. അദ്ദേഹം തന്നെ മുഖ്യമന്ത്രിക്കു പ്ലേറ്റ് എടുത്തു കൊടുത്തു. മുഖ്യമന്ത്രി അത് ചിരിയോടെ സ്വീകരിച്ചു. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, കെ.ബി.ഗണേഷ്കുമാർ തുടങ്ങിയവർ ചായസൽക്കാരത്തിൽ പങ്കെടുത്തു.
രാജ്ഭവനിൽ എത്തിയ മുഖ്യമന്ത്രി ഗവർണറോട് കുശലം പറയുകയും ഒന്നിച്ചു ചായസൽക്കാരത്തിൽ പങ്കെടുക്കുകയും ചെയ്തു. കാറിൽ മടങ്ങുന്നതിനു മുൻപ് മുഖ്യമന്ത്രിയുടെ അടുത്തെത്തി ഗവർണർ കൈകൂപ്പി. മുഖ്യമന്ത്രി തിരികെ അഭിവാദ്യം ചെയ്തു.
മുഖ്യ വിവരാവകാശ കമ്മിഷണർ വി.ഹരി നായരുടെ സത്യപ്രതിജ്ഞയ്ക്കാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റു പ്രമുഖരും രാജ്ഭവനിൽ എത്തിയത്. ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കുമ്പോൾ തൊട്ടടുത്ത കസേരയിൽ മുഖ്യമന്ത്രി ഉണ്ടായിരുന്നു.