തിരുവനന്തപുരം: ബാഗും ചുമന്ന് സ്‌കൂളിലേക്ക് പോകുമ്പോൾ തോന്നിയിട്ടില്ലേ, ഒന്നു ‘ഫ്രീ’ ആയിരുന്നെങ്കിൽ എന്ന്. മാസത്തിൽ നാലു ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ. വൈകാതെ പദ്ധതി പ്രായോഗികമാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.The government is planning to implement bag-free days for at least four days in a month
സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം സംബന്ധിച്ച് നിരവധിയായ പരാതികളും നിര്‍ദ്ദേശങ്ങളും രക്ഷിതാക്കളുടെ ഭാഗത്തുനിന്നും മറ്റ് പൊതു വിദ്യാഭ്യാസത്തെ സ്നേഹിക്കുന്നവരുടെ ഭാഗത്തുനിന്നും ഉയര്‍ന്നുവരുന്നണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
പാഠപുസ്തകങ്ങളുടെ ഭാരം കുറക്കുന്നതിന് വേണ്ടി നിലവില്‍ എല്ലാ പാഠപുസ്തകങ്ങളും രണ്ട് ഭാഗങ്ങളായിട്ടാണ് കുട്ടികള്‍ക്ക് അച്ചടിച്ച് വിതരണം ചെയ്യുന്നത്.
ഒരു ഭാഗത്തിന് നൂറിനും നൂറ്റി ഇരുപതിനും ഇടയിലുള്ള പേജുകള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. എന്നിരുന്നാലും ആകെ സ്‌കൂള്‍ ബാഗുകളുടെ ഭാരം കൂടുതലാണെന്ന് ആക്ഷേപം നിലനില്‍ക്കുന്നുണ്ട്
ഒന്നാം ക്ലാസിലെ കുട്ടികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം ഒന്നേ പോയിന്റ് ആറ് മുതല്‍ രണ്ടേ പോയിന്റ് രണ്ടും കിലോയ്ക്ക് ഇടയിലും പത്താം ക്ലാസിലെ കുട്ടികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം രണ്ടര കിലോയ്ക്കുംനാലര കിലോയ്ക്കും ഇടയില്‍ ആക്കുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ നടത്തുവാന്‍ നിര്‍ദ്ദേശം നല്‍കുന്നതാണ്.
കൂടാതെ മാസത്തില്‍ നാലു ദിവസമെങ്കിലും ബാഗ് ഇല്ലാത്ത ദിനങ്ങള്‍ എന്ന കാര്യം നടപ്പിലാക്കുന്നതും പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.