കോട്ടയം: മാതാപിതാക്കൾക്കൊപ്പം നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ച പ്രതികൾ അറസ്റ്റിൽ. ചങ്ങനാശ്ശേരി കുറിച്ചി സ്വദേശി അരുൺ ദാസ്, പെരുന്ന സ്വദേശി ബിലാൽ മജീദ്, ഫാത്തിമപുരം സ്വദേശി അഫ്സൽ സിയാദ് എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി എട്ടരക്ക് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് മാതാപിതാക്കൾക്കൊപ്പം നടന്ന് പോവുകയായിരുന്ന പെൺകുട്ടിക്ക് നേരെയായിരുന്നു അതിക്രമം. പെൺകുട്ടിയെ അരുൺ ദാസ് കടന്ന് പിടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത മാതാപിതാക്കൾക്ക് നേരെ ബിലാൽ പെപ്പർ സ്പ്രേ പ്രയോഗിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും നാട്ടുകാർക്ക് നേരെ അഫ്സൽ സിയാദും പെപ്പർ സ്പ്രേ പ്രയോഗിച്ച് രക്ഷപ്പെട്ടു.
തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ചങ്ങനാശേരി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചിങ്ങവനം സ്റ്റേഷനുകളിൽ വേറെയും കേസുകളിൽ പ്രതികളാണ് മൂന്ന് പേരുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പെൺകുട്ടിയും കുടുംബവും തിരിച്ചറിഞ്ഞിട്ടുണ്ട്.









