പുതുവത്സരത്തിനുമുന്നോടിയായി ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കള്‍ അനുവദിക്കാത്തതിൽ അരിശം പൂണ്ട വിദ്യാര്‍ഥിനി ജീവനൊടുക്കി. ബെംഗളൂരു സുധാമനഗര്‍ സ്വദേശിയും സ്വകാര്യ കോളേജിലെ ബി.ബി.എ. വിദ്യാര്‍ഥിനിയുമായ വര്‍ഷിണി (21)യാണ് മരിച്ചത്. ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി ബെംഗളൂരു സെൻട്രല്‍ ഡിവിഷൻ ഡി.സി.പി. എച്ച്.ടി. ശേഖര്‍ അറിയിച്ചു.
ശനിയാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം ഒരു മാളില്‍ ഫോട്ടോഷൂട്ടിനുപോകാൻ വര്‍ഷിണി തീരുമാനിച്ചിരുന്നു. എന്നാല്‍, മാതാപിതാക്കള്‍ അനുമതിനല്‍കിയില്ല. തുടര്‍ന്ന്, ഏറെനേരത്തെ വാക് തര്‍ക്കത്തിനൊടുവില്‍ വര്‍ഷിണി മുറിയില്‍ക്കയറി വാതിലടയ്ക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏറെനേരം കഴിഞ്ഞിട്ടും വര്‍ഷിണി പുറത്തുവരാത്തതിനാല്‍ രക്ഷിതാക്കള്‍ നടത്തിയ പരിശോധനയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫോട്ടോഗ്രഫിയില്‍ താത്പര്യമുണ്ടായിരുന്ന വര്‍ഷിണി നേരത്തേ ഫോട്ടോഗ്രഫി കോഴ്സും പൂര്‍ത്തിയാക്കിയിരുന്നു.
