കൊല്ലം: പൂക്കളമിടാനായി പൂ ശേഖരിച്ച് തിരികെ വരുന്നതിനിടെ കോൺക്രീറ്റ് നടപ്പാലം തകർന്ന് തോട്ടിൽ വീണ് വീട്ടമ്മ മരിച്ചു. പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ പുല്ലാഞ്ഞിയിൽ വിഷ്ണുവിലാസത്തിൽ ഓമന(58)യാണ് മരിച്ചത്. മലയാറ്റുമുക്കിനു സമീപത്തെ തോടിനു കുറുകേയുള്ള 40 വർഷത്തോളം പഴക്കമുള്ള പാലം കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.(The footbridge collapsed; A tragic end for the housewife)
കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം നടന്നത്. തോടിന്റെ കരയിലാണ് ഓമനയുടെ വീട്. വീട്ടിലേക്ക് പോകാനുള്ള ഏക വഴിയാണ് നടപ്പാലം. അത്തപ്പൂക്കളത്തിന് പൂക്കൾ ശേഖരിക്കുന്നതിനുപോയി തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു. പാലത്തിന്റെ കോൺക്രീറ്റ് മൂന്നായി തകർന്ന് നിലംപൊത്തുകയായിരുന്നു.
ഓമന ഏറെ വൈകിയും വീട്ടിലെത്താതായതോടെ ഭർത്താവ് ശ്രീധരൻ ആചാരി അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. നടപ്പാലം തകർന്നുകിടക്കുന്നതു കണ്ട് അദ്ദേഹം മറ്റുള്ളവരെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ കോൺക്രീറ്റിന് അടിയിൽ കുടുങ്ങിയനിലയിൽ ഓമനയെ കണ്ടെത്തി. പുറത്തെടുത്ത് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മക്കൾ: വിഷ്ണു, മഞ്ജു.