തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്കെതിരെ വീണ്ടും കർശന നടപടിയുമായി ഗതാഗത വകുപ്പ്. മദ്യപിച്ച് ജോലിക്കെത്തിയ 97 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. 40 താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്ക് വന്നതിനും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനുമാണ് നടപടി. ഈ മാസം മദ്യപിച്ച് ജോലിക്കെത്തിയ 100 ജീവനക്കാർക്കെതിരെ ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ നടപടി സ്വീകരിച്ചിരുന്നു. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. സ്വിഫ്റ്റിലെ താൽക്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരുമായ 26 പേരെ സർവീസിൽ നിന്നും നീക്കുകയും ചെയ്തു. രണ്ടാഴ്ച്ചയ്ക്കിടെ നടത്തിയ കർശന പരിശോധനയിലായിരുന്നു നടപടി. ഡ്യൂട്ടിയ്ക്കായെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിയ്ക്ക് അയക്കുന്നുള്ളു.
ഫിറ്റായവരെ അൺ ഫിറ്റാക്കി; ഇടപെടാൻ മടിച്ച് യൂണിയനുകൾ; ഇതുവരെ നടപടി വന്നത് 200 പേർക്കെതിരെ; ഇനി ഊതിയിട്ട് ആനവണ്ടിയിൽ കയറിയാൽ മതിയെന്ന മന്ത്രി ശാസന കേൾക്കാത്തവർക്ക് വീട്ടിലിരിക്കാം; ബിവറേജിൽ നിന്നും സാധനം മേടിച്ച് കയ്യിൽ വെച്ചാലും പണി പാളും
യാത്രക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവർത്തികൾ പൂർണ്ണമായും കെഎസ്ആർടിസിയിൽ നിന്നും ഒഴിവാക്കാനാണ് ശ്രമം. ഏറെ ശ്രദ്ധയോടും കാര്യക്ഷമതയോടും കൈകാര്യം ചെയ്യേണ്ട തൊഴിൽ മേഖലയാണ് ഗതാഗത മേഖല. ഗതാഗത മേഖലയിലെ തൊഴിലാളികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന തെറ്റുകുറ്റങ്ങൾ പൊതുജനങ്ങളുടെ സുരക്ഷയെ നേരിട്ട് ബാധിക്കുന്നുവെന്നതുകൊണ്ടാണ് പ്രത്യേക പരിശോധനയ്ക്ക് ഉത്തരവ് നൽകിയത്.