ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്നു രാവിലെ 11 മണിക്കാണ് ലോക്സഭയിൽ ബജറ്റ് അവതരിപ്പിക്കുന്നത്.The first budget of the third Narendra Modi government today
നിർമ്മല സീതാരാമന്റെ ഏഴാമത്തെ ബജറ്റാണിത്. ആദായ നികുതിയിൽ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയ കേന്ദ്രങ്ങളും.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി അക്കൗണ്ട് തുറന്നതോടെ കേരളത്തെ ഏത് രീതിയിൽ പരിഗണിക്കുമെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്.
എയിംസടക്കം നിരവധി പ്രതീക്ഷകളാണ് കേരളത്തിനുള്ളത്. സഖ്യ കക്ഷികൾ ഭരിക്കുന്ന ബിഹാർ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് എന്ത് പ്രഖ്യാപനം ഉണ്ടാകുമെന്നതടക്കം രാജ്യമാകെ ആകാംക്ഷയാണ്.
തൊഴിലില്ലായ്മയും വിലക്കയറ്റവും തെരഞ്ഞെടുപ്പിൽ സർക്കാരിന് ക്ഷീണമുണ്ടാക്കിയതിനാൽ ഇക്കാര്യങ്ങൾ പരിഹരിക്കുന്നതിൽ നിർമ്മല സീതാരാമൻറെ ഏഴാം ബജറ്റിൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനപ്രിയ ബജറ്റാകുമനെന്ന് പ്രധാനമന്ത്രി, ചരിത്രപരമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാമെന്ന് രാഷ്ട്രപതിയും പ്രതികരിച്ചിരുന്നു.
ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക സർവേ ഇന്നലെ ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ അവലോകനം അല്ലെങ്കിൽ വാർഷിക റിപ്പോർട്ടാണ് സാമ്പത്തിക സർവേ.
ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിൻ്റെ (സിഇഎ) മാർഗനിർദേശപ്രകാരം ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിലെ സാമ്പത്തിക വിഭാഗം തയ്യാറാക്കുന്നതാണ് ഇത്.
സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ, വിലയും പണപ്പെരുപ്പവും, സമൃദ്ധിയുടെ ഇടയിലുള്ള സ്ഥിരത, ഒരു പുതിയ ഇന്ത്യക്കായുള്ള വികസന കാഴ്ചപ്പാട്, കാലാവസ്ഥാ വ്യതിയാനവും ഊർജ പരിവർത്തനവും, സാമൂഹിക മേഖല, തൊഴിലും നൈപുണ്യ വികസനവും, കൃഷി, ഭക്ഷ്യ മാനേജ്‌മെൻ്റ്, ഇടത്തരം, ചെറുകിട വ്യവസായങ്ങൾ, സേവന മേഖല, അടിസ്ഥാന സൗകര്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ സാമ്പത്തിക സർവേ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.