തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ഏറ്റവും രൂക്ഷമായിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്. എന്നാൽ, ചരിത്രത്തിലാദ്യമായി ശമ്പളം പോലും കൃത്യമായി നൽകാൻ കഴിയാത്ത സർക്കാർ എന്ന നാണക്കേട് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ഇന്നലെയും ജാഗ്രത കാട്ടി. പണം ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് എത്തിയില്ലെങ്കിലും ശമ്പളം വന്നതായി ഫോണുകളിലേക്ക് മെസേജ് വന്നു. സാങ്കേതിക തകരാറാണ് പണം അക്കൗണ്ടുകളിൽ എത്താത്തിന് കാരണമായി അധികൃതർ പറയുന്നത്. ചരിത്രത്തിലാദ്യമായി കേരളത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. എല്ലാ മാസവും ഒന്നാം തീയതിയാണ് സർക്കാർ ജീവനക്കാർക്ക് ശമ്പളം ബാങ്ക് അക്കൗണ്ടുകളിലേക്കെത്തുക. എന്നാൽ, മാർച്ച് ഒന്നായ ഇന്നലെ സർക്കാർ ജീവനക്കാരുടെ ശമ്പളം അക്കൗണ്ടുകളിലേക്ക് എത്തിയില്ല. ശമ്പളവും പെൻഷനും നൽകാൻ ട്രഷറിയിൽ പണമില്ലാതെ വന്നതോടെയാണ് ചരിത്രത്തിലാദ്യമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത്. ഇന്നും ശമ്പളം നൽകാനാകുമോ എന്ന കാര്യത്തിൽ അധികൃതർ ഉറപ്പൊന്നും നൽകിയിട്ടില്ല.
അഞ്ചു ലക്ഷം പെൻഷൻകാരിൽ ബാങ്കു വഴി പെൻഷൻ വാങ്ങുന്ന ഒന്നേകാൽ ലക്ഷം പേരുടെ അക്കൗണ്ടുകളിലേക്കും രാവിലെ പണമെത്തിക്കാൻ കഴിഞ്ഞില്ല. വൈകിട്ട് അഞ്ചിനാണ് ഇതിനുള്ള പണം കൈമാറിയത്. ഇവർക്ക് ഇന്നു പെൻഷൻ കൈപ്പറ്റാം. എന്നാൽ, ട്രഷറിയിൽനിന്നു നേരിട്ടു പെൻഷൻ കൈപ്പറ്റുന്നവർക്കു തടസ്സം നേരിട്ടിട്ടില്ല.
മുൻപും ട്രഷറി പ്രതിസന്ധിയിലായി ബില്ലുകൾ പാസാക്കുന്നതു നിർത്തിവച്ചിട്ടുണ്ട്. എന്നാൽ അതൊന്നും ശമ്പളദിവസങ്ങളിലായിരുന്നില്ല. അതിനാൽ ശമ്പളം മുടങ്ങുന്നത് ഒഴിവായിരുന്നു. എന്നാൽ, ഇന്നലെ ട്രഷറിയിൽ ശമ്പളവും പെൻഷനും നൽകാൻ പണം ഇല്ലാതെ വന്നതോടെ ജീവനക്കാരുടെ ട്രഷറി ശമ്പള അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചു. അക്കൗണ്ടിൽ ശമ്പളം എത്തിയിട്ടുണ്ടെന്നു കാണിച്ചെങ്കിലും ഈ തുക ബാങ്കിലേക്കു കൈമാറാനോ പണമായി പിൻവലിക്കാനോ കഴിഞ്ഞില്ല.
ആകെയുള്ള അഞ്ചേകാൽ ലക്ഷം സർക്കാർ ജീവനക്കാരിൽ സെക്രട്ടേറിയറ്റ്, റവന്യു, പൊലീസ്, ട്രഷറി, ജിഎസ്ടി തുടങ്ങിയ വകുപ്പുകളിലെ ഒരു ലക്ഷത്തോളം ജീവനക്കാർക്കാണ് ആദ്യ ദിവസം ശമ്പളം നൽകുന്നത്. ആദ്യം ട്രഷറിയിലെ ഇടിഎസ്ബി (എംപ്ലോയീ ട്രഷറി സേവിങ്‌സ് ബാങ്ക്) അക്കൗണ്ടിൽ നിക്ഷേപിക്കുന്ന പണം അവിടെനിന്ന് ബാങ്കിലേക്കു പോകുന്ന തരത്തിലാണു ക്രമീകരിച്ചിട്ടുള്ളത്. എന്നാൽ, ഇന്നലെ ഇടിഎസ്ബിയിലേക്ക് എത്തിയതായി കാണിച്ച പണം ബാങ്കിലേക്കു പോയില്ല. ജീവനക്കാർ ഇടിഎസ്ബിയിൽ നിന്ന് ഓൺലൈനായി പണം ബാങ്കിലേക്കു മാറ്റാൻ ശ്രമിച്ചെങ്കിലും അക്കൗണ്ട് മരവിപ്പിച്ച നിലയിലായിരുന്നു.
ശമ്പളം നൽകിയെന്നു വരുത്താനാണ് സർക്കാർ ഈ വളഞ്ഞ വഴി സ്വീകരിച്ചത്. സാങ്കേതികതടസ്സം കാരണമാണു ശമ്പളം അക്കൗണ്ടിൽ എത്താത്തത് എന്നാണ് ഔദ്യോഗിക വിശദീകരണം. ഇന്നു ശമ്പളം വിതരണം ചെയ്യാൻ കഴിയുമോ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം നൽകാൻ ധനവകുപ്പിനോ ട്രഷറി അധികൃതർക്കോ കഴിഞ്ഞിട്ടില്ല.