തിരുവനന്തപുരം: ബാലരാമപുരത്ത് ഉറങ്ങിക്കിടന്ന രണ്ടര വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായിരുന്ന അമ്മാവൻ ഹരികുമാറിന് മാനസികപ്രശ്‌നങ്ങൾ ഇല്ല. കോടതിയുടെ നിർദേശപ്രകാരം ഹരികുമാറിനെ പരിശോധിച്ച മെഡിക്കൽ കോളജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗമാണ് ഈ കാര്യം വെളിപ്പെടുത്തിയത്. രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം കോടതിയിൽ റിപ്പോർട്ട് നൽകും.
ഹരികുമാറിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയിൽ കിട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. കോടതിയിൽ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാൽ മാനസിക രോഗവിദഗ്ധന്റെ സർട്ടിഫിക്കറ്റ് കോടതി ആവശ്യപ്പെട്ടു. ഇതിനായി ഇന്നലെ ഉച്ചയോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. ഇന്നാണ് ഹരികുമാറിനെ പരിശോധനയ്ക്കു വിധേയമാക്കിയത്. താനല്ല കുട്ടിയെ കൊലപ്പെടുത്തിയതെന്നു ഹരികുമാർ മൊഴിമാറ്റുകയും കരയുകയും ചികിത്സ ആവശ്യപ്പെടുകയും ചെയ്തിരുന്നു.