സ്കൂട്ടറിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ പഞ്ഞിക്കിട്ടു യുവതിയുടെ ധീരത. കാട്ടായിക്കോണം പേരൂത്തല ശ്രീജേഷ് ഹൗസിൽ എസ്.അശ്വതിയാണ് ആ താരം. മോഷ്ടിച്ച സ്കൂട്ടറുമായെത്തി മാല പൊട്ടിച്ച കള്ളനെ മനസ്സാന്നിധ്യം വിടാതെ പിടിച്ചു തള്ളി സ്കൂട്ടറിൽ നിന്നും താഴെയിട്ട അശ്വതി നാട്ടുകാരുടെ സഹായത്തോടെ ഇയാളെ പോലീസിൽ ഏൽപ്പിച്ചു.
സംഭവം ഇങ്ങനെ:
ടെക്നോപാർക്കിലെ ജീവനക്കാരിയാണ് അശ്വതി. ഭർത്താവ് ശ്രീജേഷും അശ്വതിയും കൂടി ചേങ്കോട്ടുകോണത്തെ സ്വകാര്യആശുപത്രിക്കു മുന്നിലുള്ള മെഡിക്കൽ സ്റ്റോറിൽനിന്നു മരുന്നു വാങ്ങി മടങ്ങുമ്പോഴാണ് സംഭവം. ശനിയാഴ്ച വൈകിട്ട് 5.30നു ചേങ്കോട്ടുകോണം ജംക്‌ഷനിൽ വച്ച് മോഷ്ടാവ് അശ്വതിയുടെ മാല പൊട്ടിച്ച് രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. അശ്വതിയുടെ 3 പവൻ മാലയാണ് സ്കൂട്ടറിലെത്തിയ മോഷ്ടാവ് പൊട്ടിച്ചെടുത്തത്. മാല പല കഷണങ്ങളായി പൊട്ടിപ്പോയി. ഒരു കഷണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അശ്വതി മോഷ്ടാവിന്റെ ഷർട്ടിലും സ്കൂട്ടറിലുമായി പിടിച്ചുവലിച്ചു.
അശ്വതിയെ വലിച്ചിഴച്ച് സ്കൂട്ടർ മുന്നോട്ടുപോയെങ്കിലും പിടിവിട്ടില്ല. തുടർന്നു നിയന്ത്രണം തെറ്റി സ്കൂട്ടറിൽനിന്നു പ്രതി വീണു. ഇതിനിടെ മാല പ്രതി വായിലാക്കി. ഓടിയെത്തിയ നാട്ടുകാർ ഇയാളെ പിടിച്ചുവച്ചതിനാൽ മാല വിഴുങ്ങാനായില്ല. മോഷ്ടാവിനെ പിന്നീട് പോലീസിൽ ഏൽപ്പിച്ചു. മോഷ്ടിച്ച സ്കൂട്ടറുമായെത്തി മാല പൊട്ടിച്ച കാട്ടായിക്കോണം ചന്തവിള സ്വപ്നാലയത്തിൽ അനിൽകുമാറാണ് (40) പിടിയിലായത്. വീഴ്ചയിൽ അനിൽകുമാറിന്റെ തലയ്ക്കും അശ്വതിയുടെ കഴുത്തിനും തോളിനും കാലിനും പരുക്കേറ്റു എങ്കിലും മാല തിരിച്ചു കിട്ടിയ സന്തോഷത്തിലാണ് അശ്വതി.