നാലരലക്ഷം രൂപയ്ക്ക് 40 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ പിതാവും ഇടനിലക്കാരും ഉൾപ്പെടെയുള്ളവരെ ഈറോഡ് വടക്ക് പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ 28കാരിയായ ഈറോഡ് കനിറാവുത്തർകുളം സ്വദേശി നിത്യയുടെ പരാതിയിൽ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.
കുഞ്ഞിന്റെ അച്ഛൻ മാണിക്യംപാളയം സ്വദേശി സി. സന്തോഷ് കുമാർ (28), ഇടനിലക്കാരായ പെരിയസെമ്മൂർ സ്വദേശികളായ എസ്. രാധ (39), ആർ. ശെൽവി (47), ജി. രേവതി (35), ലക്ഷ്മിനഗർ സ്വദേശി എ. സിദ്ധിക്കബാനു (44) എന്നിവരാണ് പോലീസ് പിടിയിലായത്. കേസിൽ ആറുപ്രതികൾ കൂടിയുണ്ട്. അവർക്കായി അന്വേഷണം നടക്കുന്നുണ്ട്.
നിത്യയും സന്തോഷും വിവാഹിതരായിരുന്നില്ലെന്നും അതിനാലാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്നും പോലീസ് പറയുന്നു. സന്തോഷ് ഇടനിലക്കാരെ കണ്ടെത്തുകയും അവർവഴി നാഗർകോവിലിലുള്ള ദമ്പതിമാർക്ക് നാലരലക്ഷം രൂപയ്ക്ക് കുട്ടിയെ വിൽക്കുകയും ചെയ്തു. തുക വീതംവെക്കുന്നതിൽ സന്തോഷും നിത്യയും തമ്മിലുണ്ടായ തർക്കമാണ് സംഭവം പുറത്തറിയാൻ കാരണമായത്.
നിരവധി കേസുകളിൽ പ്രതികളായ സന്തോഷും രാധയും തുകയെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് നിത്യ പോലിസിനെ സമീപിച്ചു. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പോലീസ് സംഘം പിന്നീട് നാഗർകോവിലിൽച്ചെന്ന് കുഞ്ഞിനെ വീണ്ടെടുത്തു.
English summary : The baby was sold for four hundred thousand rupees; Police arrested 5 people