ഹൈദരാബാദ്: 72-ാമത് ലോകസുന്ദരിപ്പട്ടം നേടി ഓപൽ സുചത. ഹൈദരാബാദിലെ ഹൈടെക്‌സ് എക്‌സിബിഷന്‍ സെന്ററില്‍ നടന്ന മത്സരത്തില്‍ എത്യോപ്യയുടെ എലീസെ റാന്‍ഡ്മാ, മാര്‍ട്ടിന്‍ക്യുവിന്റെ ഒറോലി ജോഷിം, പോളണ്ടിന്റെ മാജ ക്ലാജ്ഡ എന്നിവരെ പിന്തള്ളിയാണ് ഒപല്‍ സുചതയുടെ നേട്ടം.
നിലവിലെ മിസ് വേള്‍ഡ് ജേതാവായ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിസ്‌കോല ഓപൽ സുചതയെ കീരീടമണിയിച്ചു. ഇന്ത്യയുടെ നന്ദിനി ഗുപ്തയ്ക്ക് അവസാന എട്ടില്‍ ഇടംപിടിക്കാനായില്ല.
മേയ് ഏഴിന് ആരംഭിച്ച മിസ് വേള്‍ഡ് മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 108 പേരാണ് മത്സരരംഗത്ത് ഉണ്ടായിരുന്നത്. അമേരിക്ക-കരീബിയന്‍, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ,-ഓഷ്യാനിയ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടായിരുന്നു മത്സരം നടന്നത്.
ആദ്യഘട്ട എലിമിനേഷന് ശേഷം ഇരുപത് പേര്‍ (ഓരോ വിഭാഗത്തില്‍ നിന്നും അഞ്ച് പേര്‍ വീതം) അടുത്ത ഘട്ടത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇവരില്‍ നിന്ന് എട്ട് പേരാണ് അടുത്ത ഘട്ടത്തിലെത്തിയത്.
അവസാനഘട്ടത്തില്‍ ഓരോവിഭാഗത്തില്‍ നിന്നും ഒരാള്‍ മാത്രം തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് അവസാന നാലില്‍ നിന്നാണ് ഓപൽ സുചത ലോകസുന്ദരിപ്പട്ടം ചൂടിയത്.
2003 മാർച്ച് 20ന് തായ്‌ലൻഡിലെ തീരദേശ നഗരമായ ഫുക്കേതിലാണ് ഓപലിന്റെ ജനനം. ബാങ്‌കോക്കിലെ സുക്സ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഓപൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയിട്ടുണ്ട്.
പതിനാറാം വയസ്സിൽ മാറിടത്തിൽ മുഴ കണ്ടെത്തിയതിനെ തുടർന്ന് അവർ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു.