ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷം
ടെൽ അവീവ്: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ആശങ്ക കൂട്ടി ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷമായി തുടരുന്നു. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി ഇരുരാജ്യങ്ങളും പരസ്പരം വ്യോമാക്രമണം നടത്തുകയായിരുന്നു.
വെള്ളിയാഴ്ചമുതൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടതായും 1277 പേർക്ക് പരിക്കേറ്റതായും ഇറാൻ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. എന്നാൽ, കൊല്ലപ്പെട്ടവരിൽ സാധാരണക്കാരുടെയും സൈനികരുടെയും കൃത്യമായ എണ്ണം ഇറാൻ വ്യക്തമാക്കിയിട്ടില്ല.
ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ ഇതുവരെ 14 പേർ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. 390 പേർക്ക് പരിക്കേറ്റതായും മാധ്യമ റിപ്പോർട്ടുകളുണ്ട്.
ഇതുവരെ മൂന്നുറോളം മിസൈലുകളാണ് ഇറാൻ ഇസ്രയേലിന് നേരേ തൊടുത്തുവിട്ടതെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഇറാൻ തൊടുത്തുവിട്ട മിസൈലുകളിൽ ഭൂരിഭാഗവും വിവിധ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയാനായെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.
എന്നാൽ, 22-ഓളം മിസൈലുകൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഭേദിച്ച് ഇസ്രയേലിലെ വിവിധയിടങ്ങളിൽ പതിച്ചതായും റിപ്പോർട്ടുകളുണ്ട്. ജനവാസമേഖലയിലെ കെട്ടിടങ്ങളിലാണ് ഇത്തരത്തിൽ മിസൈലുകൾ പതിച്ചതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ഇസ്രയേൽ തങ്ങളുടെ എണ്ണ സംഭരണശാലകളും എണ്ണപ്പാടങ്ങളും ആക്രമിച്ചതായി ഇറാൻ സമ്മതിച്ചിട്ടുണ്ട്. പ്രതിരോധമന്ത്രാലയ ആസ്ഥാനത്തിന് പിന്നാലെ ഇറാനിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ കെട്ടിടത്തിന് നേരേയും ഇസ്രയേലിന്റെ വ്യോമാക്രമണമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.
ആക്രമണത്തിൽ വിദേശകാര്യ മന്ത്രാലയത്തിലെ ഒട്ടേറെ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ഇറാൻ വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.
ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കാസിമിയെ വധിച്ചതായി ഇസ്രയേൽ
ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കാസിമിയെ വധിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.
റെവല്യൂഷണറി ഗാർഡിൻ്റെ ഇൻ്റലിജൻസ് ഉപമേധാവി ജനറൽ ഹസ്സൻ മൊഹാഖിഖും തങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ഇസ്രയേൽ ഉന്നയിക്കുന്ന അവകാശവാദം.
ഇന്നലെ രാത്രി മുതൽ ഇസ്രയേൽ വ്യോമസേന മധ്യഇറാനിൽ രൂക്ഷമായ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഇറാന്റെ മിസൈൽ വിക്ഷേപണകേന്ദ്രങ്ങളും ആയുധ നിർമാണകേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ ആക്രമണം നടന്നത്.
ഇറാൻ റെവല്യൂഷണറി ഗാർഡ് ഖുദ്‌സ് സേനയുടെ നിയന്ത്രണത്തിലുള്ള ആയുധ നിർമാണകേന്ദ്രമാണ് തകർത്തതെന്ന് ഇസ്രയേൽ പ്രതിരോധസേന(ഐഡിഎഫ്) വ്യക്തമാക്കി.
ഇസ്രയേൽ സ്ത്രീകളെയും കുട്ടികളെയും അടക്കം കൊന്നൊടുക്കുകയാണെന്ന് ഇറാൻ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഖേയ് ആരോപിച്ചു. ടെഹ്‌റാനിൽ മാത്രം 73 സ്ത്രീകളും 20 കുട്ടികളുമാണ് ഇസ്രയേലിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
മിസൈലുകൾ തൊടുത്തുവിട്ടത് ഹൈഫ നഗരം ലക്ഷ്യമിട്ട്
കഴിഞ്ഞദിവസം രാത്രിയും ഇന്ന് പുലർച്ചെയുമായി ഇസ്രയേലിന് നേരേ ഇറാനും ശക്തമായ ആക്രമണം നടത്തി. ഇസ്രയേലിലെ ഹൈഫ നഗരം ലക്ഷ്യമിട്ടായിരുന്നു ഇറാൻ പ്രധാനമായും മിസൈലുകൾ തൊടുത്തുവിട്ടത്.
ഹൈഫ തുറമുഖത്തിന് സമീപത്തെ പവർപ്ലാന്റ് ഇറാൻ ആക്രമണത്തിൽ പൂർണമായും തകർന്നു. ആക്രമണത്തിന് പിന്നാലെ പവർ പ്ലാന്റിൽ വൻ അഗ്നിബാധയുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ബാലിസ്റ്റിക് മിസൈലുകൾക്ക് പുറമേ ഹൈപ്പർസോണിക് മിസൈലുകളും ഇറാൻ ഇസ്രയേലിന് നേരേ പ്രയോഗിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങൾക്ക് തടയാനായെങ്കിലും രണ്ട് ഹൈപ്പർസോണിക് മിസൈലുകളാണ് ഹൈഫ നഗരത്തിൽ പതിച്ചിട്ടുണ്ട്.
ഹൈഫയിലെ നിരവധി കെട്ടിടങ്ങൾ തകരുകയും നിരവധിപേർക്ക് പരിക്കേൽക്കുകയുംചെയ്തു എന്ന് റിപ്പോർട്ടുകൾ പറയുന്നു. നഗരത്തിലെ പലയിടത്തും അഗ്നിബാധയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹൈഫയ്ക്ക് പുറമേ ടെൽ അവീവിലും ഇറാന്റെ ആക്രമണമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ടെൽ അവീവിൽ ജനവാസമേഖലയിലാണ് ഇറാന്റെ മിസൈലുകൾ പതിച്ചത്.
Read More: യുപിഐ വഴി പണം അയക്കാൻ 15 സെക്കൻ്റ് മതി; ഈ മാറ്റം നിങ്ങളറിഞ്ഞോ?
ജറുസലേം ലക്ഷ്യമിട്ടും ഇറാന്റെ മിസൈലുകൾ എത്തിയെങ്കിലും ആകാശത്തുവെച്ചുതന്നെ ഇസ്രയേൽ ഇവയെല്ലാം പ്രതിരോധിച്ചെന്നും റിപ്പോർട്ടുകൾ പറയുന്നു.
സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി സുരക്ഷാനിർദേശം നൽകിയിട്ടുണ്ട്. ഇസ്രയേലിലുള്ള ഇന്ത്യൻസമൂഹമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇവരുടെ സുരക്ഷയ്ക്കായുള്ള മുൻകരുതലുകൾ സ്വീകരിച്ചതായും ടെൽ അവീവിലെ ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു. സംഘർത്തെത്തുടർന്ന് ഇറാനിലെ സ്വിസ് എംബസി താത്കാലികമായി അടച്ചു.
അതിനിടെ, ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വെടിനിർത്തൽ ചർച്ചയ്ക്കില്ലെന്ന് ഇറാൻ പറഞ്ഞു. മധ്യസ്ഥശ്രമങ്ങൾ നടത്തുന്ന ഖത്തറിലെയും ഒമാനിലെയും ഉദ്യോഗസ്ഥരെ ഇറാൻ ഇക്കാര്യം അറിയിച്ചതായും ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
English Summary:
Tensions continue to escalate between Iran and Israel, raising concerns across West Asian countries. Both nations carried out airstrikes against each other late last night and early this morning. According to Iran’s Health Ministry, 224 people have been killed and 1,277 injured since Israel began its attacks on Friday.