അസാമാന്യ ബുദ്ധിശക്തികൊണ്ട് ലോകത്തെതന്നെ അത്ഭുതപ്പെടുത്തുകയാണ് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് ബാലൻ ക്രിഷ് അറോറ. ഈ പത്തുവയസുകാരന്റെ ഐക്യു ലെവൽ 162 ആണ്. ആൽബർട്ട് ഐൻസ്‌റ്റൈന്റെയും സ്റ്റീഫൻ ഹോക്കിങ്‌സിന്റെയും 160 ഐക്യു എന്ന കണക്കാണ് ക്രിഷ് ഇപ്പോൾ മറികടന്നിരിക്കുന്നത്.
ഉയർന്ന ഐക്യു ഉള്ളവരുടെ കൂട്ടായ്മയായ മെൻസയിൽ അടുത്തിടെയാണ് ക്രിഷ് അറോറക്ക് അംഗത്വം ലഭിച്ചത്. മെൻസ നടത്തിയ പരീക്ഷയിലാണ് കുട്ടിയുടെ ഐക്യു ലെവൽ വ്യക്തമായത്. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് മകന്റെ അസാധാരണ കഴിവുകൾ മാതാപിതാക്കളായ മൗലിയും നിശ്ചലും ശ്രദ്ധിച്ചു തുടങ്ങിയത്.
കടുകട്ടിയായ കണക്കുകൾ പോലും അതിവേഗത്തിൽ ക്രിഷ് ചെയ്ത് തീർക്കുമായിരുന്നു. വളരെ വേഗത്തിൽ ഒഴുക്കോടെ വായിക്കുമായിരുന്നു. ചെസ് കളിച്ചു തുടങ്ങി നാലാം മത്സരത്തിൽ തന്നെ പരിശീലകരെ വരെ തോൽപ്പിക്കുമായിരുന്നു ക്രിഷ്. ഒന്നര വർഷത്തെ പഠനം കൊണ്ട് പിയാനോയിൽ എട്ടാം ഗ്രേയ്ഡും നേടി. മാതാപിതാക്കൾക്കും സഹോദരി കെയ്‌റയ്ക്കുമൊപ്പം വെസ്റ്റ് ലണ്ടനിലെ ഹൗൺസ്‌ലോയിലാണ് ക്രിസ് താമസിക്കുന്നത്.









