തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. തൃശൂർ ജില്ലയിൽ താപനില 38 സെൽഷ്യസ് വരെയും കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളിൽ 37 സെൽഷ്യസ് വരെയും ഉയരുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ മൺസൂൺ മേയ് 27ന് എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. സാധാരണയെക്കാൾ അഞ്ച് ദിവസം നേരത്തെ മൺസൂൺ എത്തുമെന്നാണ് അറിയിപ്പിൽ പറയുന്നത്.
എന്നാൽ ചിലപ്പോൾ നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി. മേയ് 13ന് തെക്ക് ആൻഡമാൻ കടൽ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് എന്നിവിടങ്ങളിലാണ് കാലവർഷം ആദ്യമെത്തുക.
സംസ്ഥാനത്ത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു. 2018.6 മില്ലി മീറ്റർ മഴയാണ് സാധാരണയായി ഈ സീസണിൽ കേരളത്തിൽ ലഭിക്കേണ്ടത്.
കഴിഞ്ഞ സീസണിൽ 1748 മില്ലി മീറ്റർ മഴയാണ് ലഭിച്ചിരുന്നത്. ലഡാക്ക്, തമിഴ്നാട്, വടക്ക് കിഴക്കൻ ഇന്ത്യ ഒഴികെ രാജ്യത്ത് പൊതുവെ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് സൂചന.