താലിബാൻ ഭരണകൂടം കുനാർ നദിയിൽ പുതിയ ഡാം നിർമിക്കാൻ ഉത്തരവിട്ടു
ന്യൂഡൽഹി ∙ ഇന്ത്യ സിന്ധുനദീജല കരാർ റദ്ദാക്കി പാക്കിസ്ഥാനിലേക്കുള്ള വെള്ളമൊഴുക്ക് തടഞ്ഞതിനു പിന്നാലെ അതേ മാതൃക പിന്തുടരാൻ അഫ്ഗാനിസ്ഥാനും ഒരുങ്ങുന്നു. താലിബാൻ ഭരണകൂടം കുനാർ നദിയിൽ പുതിയ ഡാം നിർമിക്കാൻ ഉത്തരവിട്ടു.
പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം എത്രയും വേഗം നിയന്ത്രിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് ജലവിഭവ മന്ത്രാലയത്തിന് നിർദേശം നൽകിയതായി അഫ്ഗാനിസ്ഥാൻ ജലവിഭവ മന്ത്രി മുല്ല അബ്ദുൽ ലത്തീഫ് മൻസൂർ എക്സ് പോസ്റ്റിലൂടെ സ്ഥിരീകരിച്ചു.
താലിബാൻ മന്ത്രാലയം വിദേശ കമ്പനികളെ കാത്തിരിക്കാതെ ആഭ്യന്തര കൺസ്ട്രക്ഷൻ സ്ഥാപനങ്ങളുമായി നേരിട്ടുള്ള ചർച്ചകൾ ആരംഭിക്കാനാണ് തീരുമാനിച്ചത്.
സാമ്പത്തിക പ്രതിസന്ധിയും അന്താരാഷ്ട്ര ഉപരോധങ്ങളും നേരിടുന്ന സാഹചര്യത്തിൽ ആഭ്യന്തര ശേഷിയിലൂടെ തന്നെ ഈ പദ്ധതി നടപ്പാക്കാമെന്ന ആത്മവിശ്വാസത്തിലാണ് താലിബാൻ ഭരണകൂടം.
പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബ്രോഗിൽ ചുരത്തിനോട് ചേർന്നുള്ള ഹിന്ദുകുഷ് പർവതനിരകളിൽ നിന്നാണ് കുനാർ നദി ഉദ്ഭവിക്കുന്നത്. ഈ നദി പിന്നീട് പാക്കിസ്ഥാനിലെ കാബൂൾ നദിയിൽ ചേരുന്നു.
വൈറ്റ് ഹൗസ് നൃത്തശാല: ട്രംപിന്റെ വലിയ പദ്ധതി അമേരിക്കന്‍ രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ
അതിനാൽ കുനാറിലെ ജലപ്രവാഹം കുറയുന്നത് പാക്കിസ്ഥാനിലെ കൃഷി, കുടിവെള്ളി, വൈദ്യുതി ഉത്പാദനം എന്നിവയെ നേരിട്ട് ബാധിക്കുമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.
പ്രത്യേകിച്ച് ഖൈബർ പഖ്തുന്‍ഖ്വയും പഞ്ചാബ് പ്രദേശങ്ങളുമാണ് ഇതിലൂടെ കൂടുതൽ പ്രതിസന്ധിയിലാകാനുള്ള സാധ്യത.
അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനുമായുള്ള ബന്ധം കഴിഞ്ഞ ഏതാനും വർഷങ്ങളായി വഷളാവുകയാണ്. അതിർത്തിമേഖലകളിൽ നിരന്തരം വെടിവെപ്പും സംഘർഷവുമാണ് നടക്കുന്നത്.
പാക്കിസ്ഥാൻ താലിബാനെ ഭീകരരെ വളർത്തുന്നുവെന്ന് ആരോപിക്കുമ്പോൾ, താലിബാൻ പാക്കിസ്ഥാനെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതായി കുറ്റപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തിലാണ് ജലവിഭവരംഗത്തും കടുത്ത നിലപാട് സ്വീകരിക്കുന്നത്.
താലിബാൻ ഭരണകൂടം ഇതിനോടകം തന്നെ പാക്കിസ്ഥാനിലേക്ക് പോകുന്ന വ്യാപാരരേഖകളിൽ നികുതി വർധിപ്പിക്കുകയും അതിർത്തി കടത്തലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ഇപ്പോൾ ജലനയം വഴി സമ്മർദ്ദം ചെലുത്താനുള്ള നീക്കമാണിത്. കുനാർ ഡാം പദ്ധതി നടപ്പാക്കാൻ ആവശ്യമായ പ്രാഥമിക സ്ഥലംനിർണ്ണയം, ജലസർവേ എന്നിവയും ആരംഭിച്ചിട്ടുണ്ടെന്നാണ് കാബൂളിൽ നിന്നുള്ള റിപ്പോർട്ടുകൾ.
മന്ത്രിയായ മൻസൂർ തന്റെ പോസ്റ്റിൽ എഴുതിയത്: “അഫ്ഗാനിസ്ഥാൻ തന്റെ ജലവിഭവങ്ങൾ സംരക്ഷിക്കാനും ദേശീയ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് ഉപയോഗിക്കാനും അവകാശവാനാണ്. കുനാറിന്റെ ഓരോ തുള്ളിയും അഫ്ഗാനിസ്താന്റെ വികസനത്തിനായി വിനിയോഗിക്കപ്പെടും.”
വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം കുനാർ നദിയിൽ ഡാം നിർമ്മാണം പൂർത്തിയാവുമ്പോൾ പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന ജലത്തിന്റെ 40 മുതൽ 50 ശതമാനം വരെ കുറയാൻ സാധ്യതയുണ്ട്.
ഇതോടെ പാക് പ്രദേശങ്ങളിൽ ജലക്ഷാമം വർധിക്കുകയും കൃഷി ഉൽപാദനം ഗണ്യമായി കുറയുകയും ചെയ്യും.
ഇതിനു മുൻപായി, ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ബന്ധം പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ കൂടുതൽ വഷളായതോടെയാണ് സിന്ധുനദീജല കരാർ ഇന്ത്യ റദ്ദാക്കിയത്.
ഏപ്രിൽ 22-ന് നടന്ന ആ ആക്രമണത്തിൽ 26 സാധാരണക്കാരെ കൊലപ്പെടുത്തിയതിനെത്തുടർന്നാണ് മൂന്ന് പ്രധാന നദികളുടെ ജലം പങ്കിടുന്ന സിന്ധു നദീജല ഉടമ്പടി താൽക്കാലികമായി മരവിപ്പിച്ചത്.
ഇന്ത്യയുടെ ഈ നീക്കം രാജ്യാന്തര തലത്തിൽ വ്യാപക ചർച്ചകൾക്കിടയാക്കിയിരുന്നു. ഇപ്പോൾ അതേ മാർഗം പിന്തുടരാൻ അഫ്ഗാനിസ്ഥാനും മുന്നോട്ടുവന്നതോടെ, ദക്ഷിണേഷ്യയിലെ ജലതർക്കങ്ങൾ അടുത്തകാലത്ത് കൂടുതൽ ശക്തമാകുമെന്ന സൂചനയാണ് വിദഗ്ധർ കാണിക്കുന്നത്.









