അനില സുകുമാരൻ
അഭിപ്രായ വ്യത്യാസങ്ങൾ സർവ സാധാരണമാണ്. ചിലർ പ്രശ്നങ്ങൾ പരസ്പരം പറഞ്ഞു തീർക്കും. എന്നാൽ ചിലരാകട്ടെ വഴക്കുകളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും. അത്തരത്തിൽ വഴക്കുകളും അതിന്റെ പുറകിൽ ഉണ്ടാവുന്ന കേസുകളും നിരവധിയാണ്. വഴക്കുകൾ പരസ്പരം പറഞ്ഞും തമ്മിൽ തല്ലിയും തീർക്കാനുമായി ഒരു അവസരം ലഭിച്ചാലോ. അതിനായി ഉത്സവം തന്നെ നടത്തുന്ന ഒരു രാജ്യമുണ്ട്. അവിടത്തെ അടിയുത്സവം ശ്രദ്ധേയമാണ്.
പെറുവിലാണ് ഇങ്ങനെ വിചിത്രമായൊരു ആചാരം നടക്കുന്നത്. ചുംബിവിൽകാസിലെ വിദൂര ആൻഡിയൻ ഗ്രാമമായ സാന്‍റോ ടോമസിൽ നടക്കുന്ന ഈ വാർഷിക പോരാട്ടം ‘പരസ്പരം അടിക്കുക’ എന്നർത്ഥം വരുന്ന തകനകുയ് (Takanakuy) എന്നാണ് അറിയപ്പെടുന്നത്. സാന്റോ ടോമസിൽ ആരംഭിച്ച ഈ ഉത്സവം ഇപ്പോൾ എല്ലാ ഗ്രാമങ്ങളിലും നടത്തി വരുന്നു. കാലങ്ങളായി നില നിൽക്കുന്ന തർക്കങ്ങൾ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നവർ തമ്മിലുള്ള അടിയുത്സവം ആണിത്. ചെറിയ കലഹങ്ങൾ തുടങ്ങി ഒരു വർഷം ഗ്രാമത്തിലുണ്ടാകുന്ന കുടുംബ തർക്കങ്ങളും സ്വത്ത് തർക്കങ്ങളും വരെ തല്ലി തീർക്കാനായി ഇവിടെയെത്തും. കൈക്കൊണ്ടാണ് പരസ്പരം ഏറ്റുമുട്ടുക. ഡിസംബറിൽ ക്രിസ്മസ് ദിനങ്ങളിലാണ് പ്രധാനമായും അടിയുത്സവം നടത്താറുള്ളത്.
അങ്ങനെ ചുമ്മാ കേറി തല്ലാമെന്ന് കരുതണ്ട
അടിയുത്സവമല്ലേ എന്ന് കരുതി ആരെയും കൈ വെക്കാൻ പറ്റില്ല. അതിന് ചില ആചാരാനുഷ്ഠാനങ്ങളുണ്ട്. പ്രശ്നങ്ങള്‍ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള ഇടവും സമൂഹത്തിന് മുന്നിൽ ശാരീരിക ശക്തി പ്രകടിപ്പിക്കാനുള്ള അവസരവുമാണ് ഇതിലൂടെ ഗ്രാമവാസികള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍, ഇവിടെ പരാതിക്കാർക്ക് വേണ്ടി മറ്റൊരാള്‍ അടിക്കാന്‍ വരില്ല. പരാതിക്കാര്‍ തന്നെയാണ് തമ്മില്‍ തല്ലി തീരുമാനം എടുക്കേണ്ടത്. പുതിയ വർഷം സമാധാനത്തോടെ ആരംഭിക്കുക എന്നതാണ് തകനകുയ് ഉത്സവത്തിന്റെ ആത്യന്തിക ലക്ഷ്യം. അതിനാൽ തന്നെ ഓരോ വഴക്കും ആരംഭിക്കുന്നതും അവസാനിക്കുന്നതും ആലിംഗനത്തോടെയാണ്. സ്ത്രീകളും കുട്ടികളുമടക്കം പ്രായഭേദമെന്യേ എല്ലാവരും ഈ ഉത്സവത്തിൽ പങ്കെടുക്കാനായി എത്തും. എന്നാൽ ചിലയിടങ്ങളിൽ ആണുങ്ങൾക്ക് മാത്രമേ പോരാട്ടത്തിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ.
ഓരോ വർഷവും, ഗ്രാമത്തിലെ ചിലരെ ‘കാർഗുഡോ’കളായി തിരഞ്ഞെടുക്കുന്നു, ഉത്സവവുമായി ബന്ധപ്പെട്ട നൃത്തങ്ങളും പരേഡുകളും ചടങ്ങുകളും സംഘടിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം ഇവർക്കാണ്. ഉത്സവത്തിന്‍റെ ഭാഗമായി കുഞ്ഞ് യേശുവിനെ ആദരിക്കുന്നതിനുള്ള ഘോഷയാത്രയും ആഘോഷങ്ങളിൽ ഉൾപ്പെടുന്നു. ആഘോഷത്തില്‍ പങ്കെടുക്കുന്നവർ വിപുലമായ മുഖംമൂടികൾ ഉപയോഗിച്ച് മുഖം മറയ്ക്കുകയും ചെയ്യും. ആയിരക്കണക്കിന് ആളുകളുടെ ആർപ്പു വിളികൾക്ക് നടുവിൽ നിന്നാണ് പരസ്പരമുള്ള പോരാട്ടം. പരസ്പരം തല്ല് കൂടുന്നവരില്‍ ആരാണോ ആദ്യം നിലത്ത് വീഴുന്നത് അയാള്‍ പരാജയപ്പെടും. കളി കാര്യമായാൽ റഫറി ഇടപെടും. ചില റഫറിമാര്‍ ചാട്ടവാറുമായിട്ടാകും പോരാട്ടം നിയന്ത്രിക്കാനെത്തുന്നത്. ആദ്യത്തെ ആള്‍ തറയില്‍ വീണതിന് പിന്നാലെ അതുവരെ തമ്മില്‍ തല്ലിയ രണ്ട് പേരും കൈ കൊടുത്ത് ചിരിച്ച് കൊണ്ട് പിരിയുന്നു. ഇനി തോറ്റയാള്‍ക്ക് പരാതി തീര്‍ന്നില്ലെങ്കില്‍ വീണ്ടും പോരാടാനുള്ള അവസരവും ഉണ്ട്.
സമൂഹത്തിനിടയിൽ നില നിൽക്കുന്ന സംഘർഷങ്ങൾ പരിഹരിക്കുന്നതിനു പെറുവിൽ തകനകുയ് എല്ലാ വർഷവും നടത്തിവരുന്നു. വർഷം മുഴുവനും കൊണ്ടുനടക്കുന്ന ദേഷ്യവും പിരിമുറുക്കം അടിച്ചമർത്തുന്നതിനുപകരം, വ്യക്തിയെ നേരിട്ടുകൊണ്ട് സംഘർഷങ്ങൾ പരിഹരിക്കാനാണ് ഉത്സവം ലക്ഷ്യമിടുന്നത്. ക്രിസ്തുമസ് പലപ്പോഴും സമാധാനത്തിന്റെ സമയമായി കണക്കാക്കപ്പെടുന്നതിനാൽ തകനകുയ് ഡിസംബർ മാസത്തിൽ നടത്തുന്നു. വഴക്കുകൾ അവസാനിച്ചുകഴിഞ്ഞ് സന്തോഷത്തോടത്തോടെ പുതുവർഷത്തെ വരവേൽക്കാനായുള്ള പെറുവിലെ അടിയുത്സവം ഇന്നും വ്യത്യസ്തത പുലർത്തുന്നു.
Also Read: മഴ കളി മുടക്കി; കാര്യവട്ടത്തെ സന്നാഹ മത്സരം ഉപേക്ഷിച്ചു