2023 ൽ ലോകം ചർച്ച ചെയ്ത പ്രധാന വിഷയങ്ങളിൽ ഒന്നായിരുന്നു ടെക് മേഖലയിലെ കൂട്ട പിരിച്ചുവിടൽ. എന്നാൽ 2024 ആറുമാസം പിന്നിടുമ്പോഴും ജീവനക്കാരെ കുറയ്ക്കുന്ന ടെക് ഭീമൻമാരുടെ നിലപാടിന് മാറ്റം വന്നിട്ടില്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇന്ത്യയിലെ പുതുതലമുറ ടെക് കമ്പനികളാണ് ഈ വർഷം പിരിച്ചുവിടലിന് മുന്നിലുള്ളത്. സ്വിഗ്ഗി, ഒല, പേടിഎം തുടങ്ങിയ കമ്പനികളാണ് പട്ടികയിലുള്ളത്.
ഷോപ്പിങ് പ്ലാറ്റ്ഫോമായ സിംപൽ 25 ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. മണി കൺട്രോൾ റിപ്പോർട്ട് പ്രകാരം 160 നും 170 നും ഇടയിൽ ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഗതാഗത നെറ്റ്‍വർക്ക് സംവിധാനമായ ഒല 200 ജീവനക്കാരെയാണ് ഈ വർഷം പിരിച്ചുവിട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആകെ തൊഴിലാളികളുടെ പത്ത് ശതമാനമാണ് ഈ കണക്ക്. ലാഭ വിഹിതം ഉയർത്താനാണ് നടപടി എന്നാണ് കമ്പനി പിരിച്ചുവിടലിന് നൽകുന്ന വിശദീകരണം.
അടുത്തിടെ വലിയ തകർച്ച നേരിട്ട എഡ്യൂ ടെക് കമ്പനിയായ ബൈജൂസ് മൂന്ന് ശതമാനം വരുന്ന അവരുടെ 500 ഓളം ജീവക്കാരെയാണ് ഈ വർഷം പറഞ്ഞുവിട്ടത്. സെയിൽസ്, മാർക്കറ്റിങ്, ടീച്ചിങ് വിഭാഗങ്ങളിൽ നിന്നാണ് പിരിച്ചുവിടൽ. ജീവനക്കാരെ ഇ മെയിൽ, ഫോൺ കോൾ മുഖേനയാണ് പിരിച്ചുവിടൽ വിവരം അറിയിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഓൺലൈൻ ഭക്ഷണ വിതരണ ശൃംഗലയായ സ്വിഗ്ഗി നാന്നൂറോളം പേരെയാണ് ഈ വർഷം ഇതുവരെ പിരിച്ചുവിട്ടത്. കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനാണ് നടപടിയെന്നാണ് വെളിപ്പെടുത്തൽ. അടിസ്ഥാന നിലയിൽ സ്വിഗി നഷ്ടത്തിലാണെന്നാണ് വിലയിരുത്തൽ.
ആഗോള വ്യാപാര ഭീമനായ വാൾമാർട്ടിന്റെ ഓൺലൈൻ വ്യാപാര സംവിധാനമായ ഫ്ളിപ്കാർട്ട് ഈ വർഷം ആയിരം മുതൽ 1500 ജീവനക്കാരെ പിരിച്ചുവിട്ടെന്നാണ് കണക്കുകൾ. ആകെ ജീവനക്കാരുടെ എണ്ണം 5-7 ശതമാനം വരെയയാണ് ഇതിലൂടെ ഫ്ളിപ് കാർട്ട് വെട്ടിച്ചുരുക്കിയത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി കഴിഞ്ഞ വർഷങ്ങളിൽ പുതിയ നിയമനങ്ങളും ഫ്ളിപ്കാർട്ട് നടത്തിയിരുന്നില്ല.
എഡ്യൂടെക് കമ്പനികളായ പ്രിപ് ലാഡർ, സ്‌കെയ്ലർ തുടങ്ങിയവയും ഫിനാൻസ് മേഖലയിൽ വിന്റ് ഹെൽത്ത്, ലെന്റ്റാ, മുവിൻ തുടങ്ങിയവയും ഈ വർഷം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഹെൽത്ത് – ഫിറ്റ്നസ് മേഖലയിൽ പ്രവർത്തിക്കുനവ്ന ഹെൽത്തിഫൈമീ, പ്രിസ്റ്റിൻ കെയർ, കൾട്ട്.ഫിറ്റ്, ക്യൂർ.ഫിറ്റ് എന്നിവയും പ്രമുഖ സ്റ്റാർട്ടപ്പുകളായ ബോൾട്ട്.എർത്ത്, കോറോവർ, എയർമീറ്റ്, വേകൂൾ, ലിസ്യൂസ്, ബ്ലിസ് ക്ലബ് തുടങ്ങിയവയും പിരിച്ചുവിടൽ പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also: ശനിയാഴ്ച ശുഭ മുഹൂർത്തമില്ല; മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ചയിലേക്ക് മാറ്റിയതായി സൂചന