കളമശേരി എച്ച്എംടി ജംക്‌ഷനിൽ സ്വകാര്യ ബസ് കണ്ടക്ടറെ ബസിനുള്ളിൽ കയറി യുവാവ് കുത്തിക്കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. കളമശേരി ഗ്ലാസ്ഫാക്ടറി നഗർ ചാമപ്പറമ്പിൽ മിനൂപിനെയാണ് (തൊപ്പി–35) വൈകിട്ട് മുട്ടത്തു നിന്നു പൊലീസ് പിടികൂടിയത്.Suspect arrested for stabbing bus conductor to death in Kalamassery
ആക്രമണത്തിന് ശേഷം മിനൂപ് ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവികളിൽ നിന്നു പൊലീസ് ശേഖരിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണമാണു മിനൂപിനെ കുടുക്കിയത്.
മിനൂപ് ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. ഇയാൾ എത്തിയ ഇരുചക്രവാഹനവും അക്രമം നടന്ന ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇടുക്കി രാജകുമാരി കഞ്ഞിക്കുഴി മറ്റത്തിൽ വീട്ടിൽ അനീഷ് പീറ്ററിനെ (25) ആണ് കൊലപ്പെടുത്തിയത്. മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ നിന്നു യാത്രക്കാരുമായി വന്ന ‘അസ്ത്ര’ ബസിനുള്ളിൽ ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം. മിനൂപിന്റെ ഭാര്യയുമായി അനീഷിനുണ്ടായിരുന്ന സൗഹൃദമാണ് ആക്രമണത്തിനു കാരണമെന്നാണു പൊലീസ് നൽകുന്ന സൂചന.
എച്ച്എംടി ജംക്‌ഷൻ ജുമാമസ്ജിദിനു സമീപം ബസ് നിർത്തിയ ഉടൻ മിനൂപ് പിൻവാതിലിലൂടെ കത്തിയുമായി ഓടിക്കയറുകയായിരുന്നു. അനീഷിനെ കുത്തിയ ശേഷം രക്ഷപ്പെടുന്നതിനിടയിൽ പ്രതി തള്ളിവീഴ്ത്തിയ യാത്രക്കാരിക്കും പരുക്കേറ്റിരുന്നു.