ഡൽഹി: മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാനുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി. എല്ലാം ബിസിനസ് തന്ത്രമെന്നും ആളുകളെ ഇളക്കി വിട്ട് പണമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും സുരേഷ്‌ഗോപി പറഞ്ഞു. വിവാദങ്ങളിൽ ആദ്യമായാണ് സുരേഷ് ഗോപി പ്രതികരണം നടത്തുന്നത്.
‘വെറും ഡ്രാമയാണ് അവിടെ നടക്കുന്നത്. കച്ചവടത്തിന് വേണ്ടിയുള്ള ഡ്രാമ. മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. മുറിക്കാമെന്ന് അവർ തന്നെയാണ് പറഞ്ഞത്. അത് കഷ്ടമാണ്…’ – സുരേഷ് ഗോപി പ്രതികരിച്ചു. കഴിഞ്ഞ ദിവസം എമ്പുരാൻ സിനിമയെ കുറിച്ചുള്ള ചോദ്യത്തിന് ‘നല്ല കാര്യങ്ങൾ സംസാരിക്കൂ’ എന്നായിരുന്നു സുരേഷ്‌ഗോപി പറഞ്ഞിരുന്നത്.
അതിനിടെ എമ്പുരാന്റെ റീ എഡിറ്റിങ് സമ്മര്‍ദ്ദം മൂലമല്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. ആരുടേയും ഭീഷണിയായി ഇതിനെ കാണരുത്. വേറെ ഒരാളുടെ സംസാരത്തില്‍ നിന്നല്ല ഇത് ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്തു. അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും ആന്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ മൂന്നാം ഭാഗം തീര്‍ച്ചായയുമുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പറഞ്ഞു. റീ എഡിറ്റിംഗ് എല്ലാവരുടെയും സമ്മതപ്രകാരമാണ്. മോഹൻലാലിന് സിനിമ അറിയില്ല എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും ആന്‍റണി പെരുമ്പാവൂര്‍ കൂട്ടിച്ചേർത്തു.