കണ്ണൂർ: പാനൂരിൽ കൊടും വേദന സഹിച്ച് ഇഴഞ്ഞുനീങ്ങിയ തെരുവു നായയ്ക്ക് രക്ഷയായി സുരേഷ് ഗോപി. ഗർഭാശയം പുറത്തായ നിലയിലായിരുന്നു തെരുവുനായ.Suresh Gopi saved the stray dog who was crawling in severe pain
കേന്ദ്ര മന്ത്രി സുരേഷ്ഗോപിയുടെ നിർദേശപ്രകാരം നായയെ കണ്ണൂരിലെ മൃഗാശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
നായപ്രേമികളുടെ അഭ്യർഥന മാനിച്ചാണ് സുരേഷ്ഗോപി വിഷയത്തിലിടപെട്ടത്. കൊടുംവേദന സഹിച്ച് ഇഴഞ്ഞുനീങ്ങുന്ന നായയെ സംരക്ഷിക്കാൻ ആരും രംഗത്തുവരാത്ത സാഹചര്യത്തിൽ മന്ത്രി സുരേഷ് ഗോപിയാണ് സഹായത്തിനെത്തിയത്.
പാനൂരിലെ തെരുവുനായ പരിപാലനസംഘത്തിലെ അംഗമായ അരയാക്കൂലിലെ സിന്ധു, നായയുടെ ദുരിതക്കാഴ്ചയുടെ വീഡിയോദൃശ്യങ്ങൾ ലസിത പാലക്കൽ വഴി കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെടുത്തി.
അരമണിക്കൂറിനകം കേന്ദ്രമന്ത്രിയുടെ ഓഫീസിൽനിന്ന് സിന്ധുവിന് തിരികെ വിളിയെത്തി. നായയെ എത്രയും വേഗം വിദഗ്ധ ചികിത്സയ്ക്കെത്തിക്കണമെന്നും ചികിത്സച്ചെലവ് മുഴുവനും വഹിക്കാമെന്നും അറിയിച്ചു.
നായയെ പിടികൂടാനായി ബുധനാഴ്ച രാവിലെ തന്നെ നായപിടിത്തക്കാരനായ സിനീഷ്, നാട്ടുകാരനായ രഞ്ജിത്ത്,ബാബു എന്നിവരടങ്ങുന്ന സംഘം എത്തി.
മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ തലങ്ങും വിലങ്ങും ഓടിയ നായയെ വൈകീട്ട് മുന്നുമണിയോടെ പിടികൂടി. ഉടൻതന്നെ ഓട്ടോയിൽ റിട്ട. ചീഫ് വെറ്ററിനറി ഓഫീസർ ടി.വി.ജയമോഹന്റെ പള്ളിക്കുന്നിലെ ക്ലിനിക്കിലെത്തിക്കുകയും രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ ഗർഭാശയമുഖത്തെ ട്യൂമർ നീക്കം ചെയ്ത് ശസ്ത്രക്രിയ വിജയകരമായി നിർവഹിക്കുകയും ചെയ്തു. ശസ്ത്രക്രീയയ്ക്കു ശേഷം സിന്ധുവും ലസിതയും നായയെ പാനൂരിലേക്ക് കൊണ്ടുപോയി.