‘പാമ്പിൻ വിഷം ലഹരിയല്ല’—എൽവിഷ് കേസിൽ സുപ്രീംകോടതി ഇടപെടൽ; എഫ്‌ഐആർ റദ്ദാക്കി
ന്യൂഡൽഹി: പാമ്പിൻ വിഷം ലഹരിവസ്തുവല്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി, യൂട്യൂബർ എൽവിഷ് യാദവിനെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കി. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്‌ട് (എൻ.ഡി.പി.എസ്) പ്രകാരം പാമ്പിൻ വിഷത്തെ ലഹരിവസ്തുവായി കണക്കാക്കാനാകില്ലെന്നാണ് കോടതിയുടെ നിലപാട്.
ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ. കോട്ടീശ്വർ സിംഗ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2023-ൽ ഉത്തർപ്രദേശിലെ നോയിഡയിൽ നടന്ന നിശാപാർട്ടിയിൽ ലഹരിക്കായി പാമ്പിൻ വിഷം എത്തിച്ചെന്നാരോപിച്ചായിരുന്നു എൽവിഷ് യാദവിനെതിരെ കേസ് എടുത്തത്.
എന്നാൽ, വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ് എടുക്കണമെങ്കിൽ ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക പരാതിയാവശ്യമാണ് എന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ കേസിൽ അത്തരമൊരു പരാതി ഇല്ലെന്നും, സന്നദ്ധ സംഘടനയിലെ അംഗം നൽകിയ പരാതിയിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.
ഇതിനാലാണ് കേസ് റദ്ദാക്കാൻ കോടതി തീരുമാനിച്ചത്. അതേസമയം, എൽവിഷ് യാദവിന് പൂർണ്ണമായ ക്ലീൻചിറ്റ് നൽകിയിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ആവശ്യമായ നിയമ നടപടികൾ പാലിച്ച് വന്യജീവി സംരക്ഷണ നിയമപ്രകാരം പുതുതായി പരാതി നൽകാൻ സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.
English Summary
The Supreme Court of India ruled that snake venom cannot be classified as a narcotic substance under the NDPS Act, leading to the quashing of an FIR against YouTuber Elvish Yadav.









