ഉള്ളുലഞ്ഞ് സുജ; മിഥുന്റെ അമ്മ നാട്ടിലെത്തി
കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ അമ്മ സുജ നാട്ടിലെത്തി.
ഇന്ന് രാവിലെ 8.50ന് ഇന്‍ഡിഗോ വിമാനത്തിലാണ് കുവൈറ്റില്‍ നിന്നും സുജ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.
വിമാനത്താവളത്തില്‍ ഇളയമകനും ബന്ധുക്കളും സുജയെ കാത്ത് നിന്നിരുന്നു. വിമാനത്താവളത്തില്‍ നിന്നും പൊലീസ് അകമ്പടിയില്‍ സുജയും ബന്ധുക്കളും കൊല്ലത്തേക്ക് പുറപ്പെട്ടു.
ആറ് മാസം മുൻപാണ് സുജ കുവൈറ്റിലേക്ക് പോയത്. അവിടെ വീട്ടുജോലി നൽകിയ കുടുംബത്തിനൊപ്പം രണ്ട് മാസം മുൻപ് തുർക്കിയിലേക്ക് പോയിരുന്നു. തുർക്കിയിൽ നിന്ന് ഇന്നലെയാണ് സുജ കുവൈറ്റിൽ എത്തിയിത്.
അതിനിടെ, മിഥുന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്കാണ് വീട്ടുവളപ്പില്‍ നടക്കുക. 10 മണി മുതല്‍ സ്‌കൂളില്‍ പൊതുദര്‍ശനം ഉണ്ടാകും. തുടർന്ന് 12 മണിക്ക് മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകും.
സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാനായി കയറിയപ്പോഴാണ് തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനില്‍ മനുവിന്റെയും സുജയുടെയും മകനുമായ മിഥുന്‍ മനു (13) ഷോക്കേറ്റ് മരിച്ചത്.
ആ വീട് നിറയെ മിഥുൻ വരച്ച സ്വപ്നങ്ങളായിരുന്നു
കൊല്ലം: ചോർന്നൊലിക്കുന്ന ആ വീട് നിറയെ മിഥുൻ വരച്ച സ്വപ്നങ്ങളായിരുന്നു. അവൻ വീടിൻ്റെ ഭിത്തിയിൽ വരച്ച മുറ്റമാകെ പൂച്ചെടികളും മരങ്ങളുമുള്ള വീട്.
ആകാശം നിറയെ പറന്നു നടക്കുന്ന മേഘങ്ങളും പക്ഷികളും. വിളന്തറയിലെ അവരെ വീടിന്റെ ചുവരുകളിൽ അവനൊരിക്കലും മരണമുണ്ടാവില്ല.
തേവലക്കര ബോയ്‌സ് സ്‌കൂളിൽ കഴിഞ്ഞ ദിവസം ഷോക്കേറ്റു മരിച്ച മിഥുൻ, ദിവസം രണ്ട് പിന്നിടുമ്പോഴും നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ്.
മഴയിൽ കുതിർന്ന,ചെങ്കല്ലുകൾ നിറം പിടിച്ച ഭിത്തികളിൽ ഫുട്ബാൾ ഗ്രൗണ്ടടക്കം മറ്റ് പല സ്വപ്നങ്ങളും അവൻ വരച്ചിരുന്നു.
ചിത്രത്തിനരികിൽ അച്ഛന്റെയും അമ്മയുടെയും അനുജന്റെയും തന്റെയും പേരുകൾ ഹൃദയമുദ്ര കൊണ്ട് കോർത്തെഴുതി വച്ചിട്ടുണ്ട്.
ചോർന്നൊലിക്കാത്ത വീട് എന്ന സ്വപ്നം അച്ഛനും അമ്മയ്ക്കും അനുജനും വേണ്ടി അവനും ഏറെ സ്വപ്നം കണ്ടിരുന്നു.
ഈ സ്വപ്നം സഫലമാക്കാനാണ് അമ്മ സുജ കുവൈറ്റിലേക്ക് വീട്ടുജോലിക്ക് പോയത്. വീടും 10 സെന്റ് ഭൂമിയും ജപ്തിയുടെ വക്കിലാണ്.
എന്റെ പൊന്നുമോനെ ഇങ്ങു കൊണ്ടു വാ… എന്ന് വിലപിക്കുകയാണ് അച്ഛാമ്മ മണിയമ്മ. ഹൃദയത്തിലെ വിങ്ങൽ അച്ഛൻ മനുവിന്റെ നിറഞ്ഞ കണ്ണിൽ കാണാമായിരുന്നു. മിഥുന്റെ അനുജൻ സുജിൻ ആരോടും ഒന്നും മിണ്ടുന്നില്ല.
പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപിക എസ് സുജയെ സസ്‌പെന്‍ഡ് ചെയ്ത് സ്‌കൂള്‍ മാനേജ്‌മെന്റ്.
പൊതുവിദ്യാഭ്യസ വകുപ്പ് ഉപഡയറക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാനേജ്‌മെന്റ് നടപടി.
കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പ്രധാന അധ്യാപികയുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സീനിയര്‍ അധ്യാപികയായ ജി മോളിയ്ക്കാണ് പ്രധാന അധ്യാപികയുടെ പുതിയ ചുമതല. സ്‌കൂളിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Summary: Suja, mother of Mithun, the 8th-grade student who died from an electric shock at Thevalakkara Boys School, arrived in Kerala today. She flew from Kuwait and landed at Nedumbassery Airport at 8:50 AM via an Indigo flight.