പാലക്കാട് നെന്മാറയിൽ ജാമ്യത്തിലിറങ്ങിയ പ്രതി നടത്തിയ ഇരട്ടക്കൊലക്ക് കാരണം പോലീസ് വീഴ്ചയെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മകൾ അഖില. അഞ്ച് വർഷം മുമ്പ് അമ്മയെ കൊന്നതു പോലെ ഇപ്പോൾ അച്ഛനേയും കൊന്നു.
ഭീഷണിയുണ്ടെന്ന് പോലീസിൽ നേരിട്ട് എത്തി പരാതി നൽകിയതാണ്. എന്നാൽ സ്റ്റേഷനിൽ വിളിച്ചു വരുത്തിയ ശേഷം പ്രതിയെ വിട്ടയക്കുകയായിരുന്നു. പാവങ്ങളുടെ കണ്ണീരിന് ഒരു വിലയും നൽകാത്ത പോലീസാണ് തന്നെ അനാഥയാക്കിയതെന്നും അഖില പ്രതികരിച്ചു.
പൊട്ടിക്കരഞ്ഞാണ് അഖില മാധ്യമങ്ങളോട് പ്രതികരിച്ചത്. ‘ വീട്ടിൽ വരാൻ പേടിയായതിനാൽ ബന്ധു വീട്ടിലാണ് പ്രതി പുറത്തിറങ്ങിയത് മുതൽ കഴിയുന്നത്.
കഴിഞ്ഞ ആഴ്ച അച്ഛൻ വരാതിരുന്നത് കൊല്ലും എന്ന് ഭയന്നാണ്. പോലീസ് സ്‌റ്റേഷനിൽ അച്ഛനും ഞാനും കൂടിയാണ് പരാതി നൽകിയത്. അയാളെ രാവിലെ വിളിച്ചു കൊണ്ടു പോയി വൈകിട്ട് കൊണ്ടുവിടുകയുമാണ് പോലീസ് ചെയ്തത്.
പോലീസ് വന്നപ്പോൾ ഡ്രസ് എടുക്കണോ എന്ന തമാശ പറഞ്ഞാണ് അയാൾ കൂടെ പോയത്. അമ്മയെ കൊന്നതു പോലെ തന്നെ അച്ഛനേയും കൊന്നു. എനിക്കിന് ആരുണ്ട്. എന്നെയും കൊല്ലട്ടെ.
പോലീസുകാരുടെ കുടുംബത്തിലെ ആർക്കെങ്കിലും ആണെങ്കിലു ആണ് ഇങ്ങനെ സംഭവിച്ചെങ്കിൽ ഇതുപോലെ പെരുമാറുമായിരുന്നോ. പ്രതിയെ തൂക്കി കൊന്നേനെ. ഇവിടെ നന്നായി ഭക്ഷണം കൊടുത്തിട്ട് വിട്ടയച്ചു. ഞങ്ങളുടെ കണ്ണീരിന് വിലയില്ല’ അഖില പറഞ്ഞു.
ഇന്ന് രാവിലെയാണ് അയൽവാസിയായ ചെന്താമര അഖിലയുടെ അച്ഛൻ സുധാകരനേയും അമ്മൂമ്മ ലക്ഷമിയേയും വെട്ടിക്കൊന്നത്. അഞ്ച് വർഷം മുമ്പ് അഖിലയുടെ അമ്മ സജിതയെ ചെന്താമര വെട്ടിക്കൊന്നിരുന്നു.
ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് ഇന്ന് ഇരട്ടക്കൊല നടത്തിയത്.