ഫ്ലോറിഡ: ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ന്. നാൽപ്പത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ആണ് ഒരു ഭാരതീയൻ ബഹിരാകാശ യാത്രക്ക് ഒരുങ്ങുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 12.01 ന് നടക്കുമെന്ന് നാസ അറിയിച്ചു.
കെന്നഡി സ്പേസ് സെൻ്ററിൽ നിന്ന് സ്പേസ് എക്സിൻ്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് യാത്ര ആരംഭിക്കുക. ജൂൺ 26ന് വൈകുന്നേരം നാലരയോടെ നാലംഗ ദൗത്യ സംഘവുമായി ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ചേരും.
പതിനാല് ദിവസത്തെ ദൗത്യമാണ് ലക്ഷ്യമിടുന്നത്. ശുഭാംശു ശുക്ലയ്ക്ക് പുറമേ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ദൗത്യ സംഘത്തിലുള്ളത്.
നാലുപേരും കഴിഞ്ഞ മേയ് 25 മുതൽ ക്വാറന്റീനിലാണ്.
1984-ല്‍ ആണ് ഇന്ത്യൻ വംശജനായ വിംഗ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മ ചരിത്രം സൃഷ്ടിച്ച് ബഹിരാകാശത്തേക്ക് എത്തിയത്.
അതിനു ശേഷം നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഇന്ത്യയുടെ രണ്ടാമത്തെ ബഹിരാകാശ സഞ്ചാരിയാകും.
39-കാരനായ ശുഭാംശുവിനെ ഈ ചരിത്രദൗത്യത്തിനുള്ള പ്രധാന ബഹിരാകാശ സഞ്ചാരിയായി ഐ.എസ്.ആര്‍.ഒയാണ് തിരഞ്ഞെടുത്തത്. ദൗത്യത്തിന്റെ പൈലറ്റായി പ്രവര്‍ത്തിക്കുന്നത് ശുഭാംശു ശുക്ലയാണ്.
ബഹിരാകാശത്തേക്ക് ഒന്നിലധികം ദൗത്യങ്ങള്‍ നടത്തിയിട്ടുള്ള മുതിര്‍ന്ന അമേരിക്കന്‍ ബഹിരാകാശ യാത്രികയായ പെഗ്ഗി വിറ്റ്‌സണ്‍ ആണ് നയിക്കുന്നത്.
Summary: Indian Air Force Group Captain Shubhamshu Shukla is set to embark on a space mission today, marking the first space journey by an Indian in 41 years.