ന്യൂഡല്‍ഹി: കൊച്ചിയും മുംബൈയും അടക്കം 15 ഇന്ത്യന്‍ നഗരങ്ങളില്‍ കടല്‍ ജല നിരപ്പ് ക്രമാതീതമായി ഉയരുന്നതായി പഠന റിപ്പോര്‍ട്ട്. Study report that the sea water level is rising steadily in 15 Indian cities including Kochi and Mumbai
മുംബൈയിലാണ് 1987 നും 2021 നും ഇടയില്‍ ഏറ്റവും കൂടുതല്‍ സമുദ്രനിരപ്പ് ഉയര്‍ന്നത്. 4.44 സെന്റീമീറ്റര്‍. സമുദ്ര നിരപ്പ് ഉയരുന്ന ആദ്യ ആറ് ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് കൊച്ചി.
മുംബൈയ്ക്ക് പിന്നാലെ, ഹാല്‍ദിയ ( 2.726 സെന്റീമീറ്റര്‍), വിശാഖപട്ടണം ( 2.381 സെന്റീമീറ്റര്‍), കൊച്ചി ( 2.381 സെന്റീമീറ്റര്‍), പാരാദ്വീപ് (0.717 സെന്റീമീറ്റര്‍), ചെന്നൈ ( 0.679 സെന്റീമീറ്റര്‍) എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ ആറ് ഇന്ത്യന്‍ നഗരങ്ങള്‍.
ബംഗളൂരു ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സയന്‍സ്, ടെക്നോളജി ആന്‍ഡ് പോളിസി (സിഎസ്ടിഇപി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സമുദ്ര നിരപ്പ് ഉയരുന്നതുമൂലം 2040 ആകുമ്പോഴേക്കും മുംബൈ, ചെന്നൈ, പനജി നഗരങ്ങളിൽ 10 ശതമാനവും കൊച്ചിയിൽ 1 മുതൽ 5 ശതമാനം വരെയും കരഭൂമി മുങ്ങിയേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് കടൽജലനിരപ്പ് ഉയരുന്നത്.
മംഗളൂരു, വിശാഖപട്ടണം, ഉഡുപ്പി, പുരി നഗരങ്ങളിലും 5 ശതമാനം വരെ ഭൂമി വെള്ളത്തിനടിയിലായേക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സമുദ്രനിരപ്പിലെ വർദ്ധനവ് നൂറ്റാണ്ടിൻ്റെ അവസാനം വരെ തുടരും. ഏറ്റവും ഉയർന്ന വർധന മുംബൈയിലാകും ഉണ്ടാകുക. 2100 ആകുമ്പോഴേക്കും മുംബൈയിൽ 76.2 സെന്റിമീറ്റർ ജലനിരപ്പ് ഉയരുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
പനാജിയിൽ 75.5 സെന്റിമീറ്റർ, ഉഡുപ്പിയിൽ 75.3 സെന്റിമീറ്റർ, മംഗലാപുരത്ത് 75.2 സെന്റിമീറ്റർ, കോഴിക്കോട് 75.1 സെന്റിമീറ്റർ, കൊച്ചിയിൽ 74.9 സെന്റിമീറ്റർ, തിരുവനന്തപുരത്ത് 74.7 സെന്റിമീറ്റർ, കന്യാകുമാരിയിൽ 74.7 സെന്റിമീറ്റർ എന്നിങ്ങനെ സമുദ്രനിരപ്പ് ഉയരുമെന്നും പഠനം പറയുന്നു.









