കേരളത്തിൽ അതിശക്ത കാറ്റ്; ഈ ജില്ലക്കാർ ജാഗ്രത
സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴയിലും കാറ്റിലും കനത്ത നാശനഷ്ടം. അതിശക്തമായ കാറ്റിൽ പല വീടുകളുടെ മേൽക്കൂര തകർന്നു.
ബംഗാൾ ഉൾക്കടലിനും ബംഗാൾ തീരത്തിനും മുകളിൽ സ്ഥിതിചെയ്യുന്ന തീവ്രന്യൂനമർദം നീങ്ങുന്നതിന് അനുസരിച്ച് കാറ്റിൽ വ്യത്യാസം വരുമെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം ഫെയ്സ്ബുക്കിൽ കുറിച്ചു.
ശനിയാഴ്ചയും ശക്തമായ കാറ്റും മഴയ്ക്കും സാധ്യതയുണ്ട്. മധ്യ തെക്കൻ ജില്ലകളിൽ കാറ്റും മഴയും സജീവമാകും. കൊല്ലം, തിരുവനന്തപുരം ഭാഗത്തായിരിക്കും ഇനി വരുന്ന മണിക്കൂറിൽ മഴയും കാറ്റും കൂടുതൽ അനുഭവപ്പെടുകയെന്ന് അദ്ദേഹം പറയുന്നു. വയനാട് പടിഞ്ഞാറത്തറയിൽ മണിക്കൂറിൽ 68 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശിയത്.
കനത്ത മഴയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണു
ജാഗ്രതാ നിർദേശങ്ങൾ:
കാറ്റും മഴയും ഉണ്ടാകുന്ന സമയങ്ങളിൽ മരങ്ങളുടെ കീഴിൽ നിൽക്കരുത്, അതുപോലെ വാഹനങ്ങളും പാർക്ക് ചെയ്യരുത്. മരങ്ങൾ കടുത്ത കാറ്റിൽ അടിയന്തരമായി വീഴാൻ സാധ്യതയുള്ളതിനാൽ സുരക്ഷ അത്യാവശ്യമാണ്.
ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ എന്നിവ കാറ്റിൽ തകരാൻ സാധ്യതയുള്ളവയാണ്. കാറ്റില്ലാത്ത സമയത്തുതന്നെ ഇവ ബലപ്പെടുത്തുകയോ അഴിച്ചു മാറ്റുകയോ ചെയ്യണം.
ഓല മേഞ്ഞതോ, ഷീറ്റ് അടുക്കിയതോ, ഉറപ്പില്ലാത്തതോ ആയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ മുന്നറിയിപ്പു ലഭിച്ചാൽ സുരക്ഷിത കെട്ടിടങ്ങളിലേയ്ക്ക് മാറേണ്ടതാണ്.
തദ്ദേശ സ്ഥാപനതല ദുരന്ത ലഘൂകരണ പദ്ധതിയിലൂടെ തിരിച്ചറിഞ്ഞ ആളുകളെ അവശ്യഘട്ടങ്ങളിൽ റിലീഫ് ക്യാമ്പുകളിലേക്ക് മാറ്റുന്നതിനായി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രവന്യൂ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരും ചേർന്ന് നടപടികൾ സ്വീകരിക്കണം.
വീട്ടുവളപ്പിലുള്ള മരങ്ങളിലെ അപകടം സൃഷ്ടിക്കാവുന്ന ചില്ലകൾ വെട്ടിയൊതുക്കുക. പൊതുസ്ഥലങ്ങളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ കാണുന്നുവെങ്കിൽ ഉടൻ തദ്ദേശ സ്ഥാപനത്തെ അറിയിക്കുക.
ചുമരിൽ ചാരി വച്ചിരിക്കുന്ന കോണികൾ, കാറ്റിൽ വീഴാനിടയുള്ള മറ്റ് വസ്തുക്കൾ എന്നിവ കയറുകൾ ഉപയോഗിച്ച് ഉറപ്പിച്ചു കെട്ടണം.
കാറ്റ് വീശിത്തുടങ്ങിയാൽ വാതിലുകളും ജനലുകളും അടച്ചിടണം. ഇവയുടെ സമീപത്ത് നിന്ന് അകലം പാലിക്കുക. ടെറസിൽ നിന്ന് മാറി നിൽക്കുക.
കാറ്റും മഴയും ശക്തമാകുമ്പോൾ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാൻ സാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ കാണുന്നുണ്ടെങ്കിൽ ഉടൻ തന്നെ:
📞 KSEB കൺട്രോൾ റൂം – 1912
📞 ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂം – 1077
എന്നിവയിൽ വിവരം അറിയിക്കുക. സുരക്ഷയെ അവഗണിക്കരുത് – ജാഗ്രതയും സഹകരണവുമാണ് ജീവൻ രക്ഷയാകുന്നത്.









