ഗാന്ധിനഗർ: ഗുജറാത്തിൽ ഗണേശ വിഗ്രഹ മണ്ഡപത്തിന് നേരെയുണ്ടായ കല്ലേറിൽ സംഘർഷം. സൂറത്തിലെ സയേദ്‌പുരയിലാണ് സംഭവം. സംഘർഷത്തെ തുടർന്ന് കല്ലെറിഞ്ഞ ആറുപേരെയും ഇതിന് പ്രേരിപ്പിച്ച 27 പേരെയും അറസ്റ്റ് ചെയ്തതായി ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാംഗ്‌വി അറിയിച്ചു.(Stone pelting against Ganesha idol mandapam)
ഗണേശ വിഗ്രഹത്തിന് നേരെ ചില കുട്ടികൾ കല്ലെറിഞ്ഞതാണ് സംഘർഷത്തിന് കാരണമായതെന്ന് സൂറത്ത് പൊലീസ് കമ്മിഷണർ അനുപം സിംഗ് ഗെലോട്ട് വ്യക്തമാക്കി. പൊലീസ് ഉടൻതന്നെ കുട്ടികളെ അവിടെനിന്ന് നീക്കി. പിന്നാലെ പൊലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിക്കുകയും ചെയ്തു. സംഘർഷം നിയന്ത്രിക്കാൻ ചില പ്രദേശങ്ങളിൽ ലാത്തിച്ചാർജും കണ്ണീർ വാതകവും പ്രയോഗിക്കേണ്ടി വന്നു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ആയിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നതെന്നും പൊലീസ് കമ്മിഷണർ കൂട്ടിച്ചേർത്തു.
സംഘർഷത്തെ തുടർന്ന് സംഭവസ്ഥലം സന്ദർശിച്ച ഗുജറാത്ത് ആഭ്യന്തമന്ത്രി, കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സമാധാനാന്തരീക്ഷം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.