തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി പ്രത്യേക പദ്ധതികളുമായി കേരളാ ബജറ്റ്. വിഴിഞ്ഞത്തെ പ്രധാന ട്രാൻഷിപ്മെന്റ് തുറമുഖമാക്കി മാറ്റുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സിംഗപ്പൂർ, ദുബായ് മാതൃകയിൽ കയറ്റുമതി- ഇറക്കുമതി തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റുമെന്നും, ഇതിന്റെ ഭാഗമായി വിഴിഞ്ഞം- കൊല്ലം -പുനലൂർ വികസന വളർച്ചാ തൃകോണ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻ എച്ച് 66, പുതിയ ഗ്രീൻഫീൽഡ് എൻഎച്ച് 744 എംസി റോഡ് , മലയോര തീരദേശ ഹൈവേ , റെയിൽപാതകളുടെ വികസനം എന്നിവയ്ക്ക് ഈ പദ്ധതി കാരണമാകും.
വിഴിഞ്ഞം പദ്ധതി 2028 ൽ പൂർത്തിയാക്കും. കോവളം ബേക്കൽ ഉൾനാടൻ ജല ഗതാഗത ഇടനാഴി ഉണ്ടാക്കുമെന്നും, 2026 ൽ പൂർത്തിയാക്കുംമെന്നും അദ്ദേഹം പറഞ്ഞു. ഉൾനാടൻ ജലഗതാഗത വികസനത്തിന് കിഫ്‌ബി 500 കോടി നൽകും. സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂർത്തിയാക്കുമെന്നും പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.