തൃശൂർ: സംസ്ഥാനത്ത് താപനില ക്രമാതീതമായി വർധിക്കുന്നതിനിടെ മഴ പെയ്യാൻ തൃശൂരിൽ പ്രത്യേക പൂജ നടത്തി ഭക്തജന കൂട്ടായ്മ. വടക്കുംനാഥ ക്ഷേത്രത്തിലും പഴയ നടക്കാവ് ചിറക്കൽ മഹാദേവക്ഷേത്രത്തിലുമാണ് പൂജ നടത്തിയത്. കേരളത്തിൽ മഴ കുറയുകയും ചൂട് അസഹനീയം ആവുകയും ചെയ്ത പശ്ചാത്തലത്തിൽ വരുണ ഭഗവാനെ പ്രീതി പെടുത്തുവാനാണ് വരുണ ജപം സംഘടിപ്പിക്കുന്നതെന്ന് ഭക്തജന കൂട്ടായ്മ അറിയിച്ചു.
ഇന്ന് പുലർച്ചെ നാലു മണിയോടെ തന്ത്രി പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് പൂജ ആരംഭിച്ചത്. വടക്കുംനാഥന് 51 കുടം ജലധാരയും ദേവന് ആയിരം കുടം ജലധാരയും കൂടാതെ വടക്കുംനാഥ ക്ഷേത്ര ഋഷഭന് 108 കുടം ജല അഭിഷേകവും വടക്കുംനാഥന് പ്രത്യേക ശങ്കാഭിഷേകവും നടത്തി. 40 വർഷം മുൻപ് സമാന രീതിയിലുള്ള പൂജ ക്ഷേത്രത്തിൽ നടത്തിയിരുന്നു. അന്ന് മഴ പെയ്ത ശേഷമാണ് വരുണജപം അവസാനിച്ചത്. മഴക്കുറവ് തുടരുന്ന സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന ആലോചനയിൽ നിന്നാണ് പൂജ നടത്താൻ തീരുമാനിച്ചതെന്ന് പുലിയന്നൂർ ശങ്കര നാരായണൻ നമ്പൂതിരി പറഞ്ഞു.
Read Also: അഞ്ചാമൂഴം: റഷ്യയില്‍ പുട്ടിന്റെ ഭരണത്തിന് ഇന്ന് തുടക്കം