എംടിയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരാണെന്ന് തോന്നിയില്ലെന്ന് സ്പീക്കർ എഎൻ ഷംസീർ. എംടിയെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. എംടി എന്താണ് ഉദ്ദേശിച്ചത് എന്ന് തനിക്കറിയില്ല. അത് അദ്ദേഹം തന്നെ പറയണമെന്നും സ്പീക്കർ പറഞ്ഞു. മാധ്യമങ്ങളാണ് ആദ്യം സ്വയം വിമർശനം നടത്തേണ്ടത്. ഇ.എം.എസ് ജീവിച്ചിരുന്നപ്പോൾ മാധ്യമങ്ങൾ അദ്ദേഹത്തെ അംഗീകരിച്ചിരുന്നില്ല. എം.ടിയുടെ വിമർശനം മാധ്യമങ്ങളെ ഉദ്ദേശിച്ചാവാം. താൻ ഇരിക്കുന്ന പദവി അനുസരിച്ച് രാഷ്ട്രീയ ചോദ്യങ്ങൾക്ക് ഉത്തരം പറയാനാവില്ലെന്നും ഷംസീർ കൂട്ടിച്ചേർത്തു.
കോഴിക്കോട് കടപ്പുറത്ത് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോൽസവത്തിലെ ഉദ്ഘാടന വേദിയിലായിരുന്നു എംടി വാസുദേവൻ നായർ രൂക്ഷവിമർശനങ്ങളുൾപ്പെട്ട പ്രസംഗം നടത്തിയത്. അധികാരത്തെയും അധികാരികൾ സൃഷ്ടിക്കുന്ന ആൾക്കൂട്ടത്തെയും അതുവഴി വരുന്ന നേതൃപൂജകളെയും കുറിച്ച് എം ടി രൂക്ഷഭാഷയിലാണ് വിമർശിച്ചത്. പരാമർശത്തിൽ നിരവധി പേരാണ് എം ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
എംടിയുടെ പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ആരോപിച്ചിരുന്നു. കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രാധാന്യം, ഇ എം എസ് നൽകിയ സംഭാവനകൾ എന്നിവ എടുത്ത് പറയുകയായിരുന്നു എംടി എന്ന് റിയാസ് പറഞ്ഞു. എംടിയും മുഖ്യമന്ത്രിയും സന്തോഷത്തോടെ ഏറെ നേരം സംസാരിച്ചു. ഇത് ആണോ മാധ്യമ പ്രവർത്തനമെന്നും റിയാസ് ചോദിച്ചു.